പാറകളും വെള്ളച്ചാട്ടവും താണ്ടി രക്ഷപ്പെടുത്തൽ; അപകടം പറ്റിയ സ്ത്രീയുമായി സൈനികര്‍ നടന്നത് 40 കിലോമീറ്റര്‍
കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും മണ്ണിടിഞ്ഞ് തകര്‍ന്ന വഴികളും പാറകളും കടന്നായിരുന്നു സൈനികരുടെ യാത്ര.
ഡെറാഡൂൺ: അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ ഐടിബിപി ജവാന്മാര്‍ നടന്നത് 40 കിലോമീറ്റര്‍. ഉത്തരാഖണ്ഡിലെ ലാപ്‌സ മേഖലയിലാണ് ജവാന്മാര്‍ രക്ഷാദൗത്യം നടത്തിയത്. ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നാണ് സൈനികര്‍ 15 മണിക്കൂര്‍ താണ്ടി സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.
വാർത്താ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും മണ്ണിടിഞ്ഞ് തകര്‍ന്ന വഴികളും പാറകളും കടന്നായിരുന്നു സൈനികരുടെ യാത്ര. ഓഗസ്റ്റ് 20നാണ് സ്ത്രീ അപകടത്തിൽപ്പെട്ടതെന്നും ഇവരുടെ കാലിന് ഒടിവ് പറ്റിയെന്നും അധികൃതർ പറയുന്നു.
ആവശ്യമായ വൈദ്യസഹായം ലഭ്യമല്ലാത്തതിനാൽ സ്ത്രീയുടെ ആരോഗ്യസ്ഥിതി വഷളാകുകയും പിന്നാലെ ഗ്രാമീണർ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഐടിബിപി ജവാന്മാര്‍ സ്ട്രെച്ചറിൽ കിടത്തി സ്ത്രീയെ ആശുപത്രിയിൽ എത്തികയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് ശക്തമായ മഴ പെയ്യുകയാണെന്നും മണ്ണിടിച്ചിൽ ഉണ്ടായെന്നും അധികൃതർ പറയുന്നു.