ആന്ധ്രയില്‍ പുതിയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി മുഖ്യമന്ത്രി ജഗൻമോഹന്‍റെ സഹോദരി
കോവിഡ് വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
വിശാഖപട്ടണം: തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ശർമ്മിള. ജൂലായ് 8ന് പുതിയ പാർട്ടി പ്രഖ്യാപിക്കും. അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജന്മവാർഷിക ദിനത്തിലാണ് ശർമ്മിളയുടെ പാർട്ടി പ്രഖ്യാപനം. ഖമ്മം ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച ശർമ്മിളയുടെ നേതൃത്വത്തിൽ സങ്കൽപ സഭയെന്ന പേരിൽ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു.
ഖമ്മത്തെ പവിലിയന്‍ മൈതാനത്ത് നടന്ന സങ്കല്‍പ്പ സഭയിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ശർമ്മിള പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ലോട്ടസ് പോണ്ട് വസതിയില്‍നിന്ന് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാകും ഷാര്‍മിള സമ്മേളനവേദിയില്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ ശക്‌തികേന്ദ്രമായിരുന്നു എന്നതു പരിഗണിച്ചാണ് ഖമ്മം തന്‍റെ ശക്തി പ്രകടനത്തിന് ശര്‍മ്മിള വേദിയാക്കിയത്.
വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ നേരത്തേ നിയമസഭാംഗമായ മാതാവ് വൈ.എസ്. വിജയലക്ഷ്‌മിയും പരിപാടിയില്‍ പങ്കെടുക്കും. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വിജയലക്ഷ്‌മി സജീവ രാഷ്‌ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.