ജയ്പൂരിലെ പ്രമുഖ സ്വകാര്യ സ്കൂളായ നീർജ മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഒൻപതുവയസ്സുകാരി അമയ്റ സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ, സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ

ജയ്പൂർ: ജയ്പൂരിലെ പ്രമുഖ സ്വകാര്യ സ്കൂളായ നീർജ മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഒൻപതുവയസ്സുകാരി അമയ്റ സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ, സ്കൂൾ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ രംഗത്ത്. സഹപാഠികളുടെ നിരന്തരമായ മാനസിക പീഡനത്തെയും പരിഹാസങ്ങളെയും കുറിച്ച് അമയ്റ പലതവണ പരാതിപ്പെട്ടിട്ടും ക്ലാസ് ടീച്ചറും സ്കൂൾ മാനേജ്‌മെന്‍റും അത് അവഗണിച്ചതാണ് കുട്ടിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടി കെട്ടിടത്തിൽ നിന്ന് വീണതിന് പിന്നാലെ സ്കൂളിലെ അധ്യാപകർ അവളെ സ്ട്രെച്ചറിൽ കിടത്തി മരണത്തിന് വിട്ടുകൊടുത്ത് അവിടെനിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്ലാസിലെ ചില ആൺകുട്ടികൾ മകളെ സ്ഥിരമായി ശല്യം ചെയ്യുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവദിവസം പോലും മരണത്തിന് മിനിറ്റുകൾക്ക് മുൻപ് കുട്ടി രണ്ടുതവണ ക്ലാസ് ടീച്ചറുടെ അടുക്കൽ ചെന്ന് പരാതിപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ അധ്യാപിക ഇത് ഗൗനിച്ചില്ല. മുൻപ് മാതാപിതാക്കൾ പരാതി നൽകിയപ്പോൾ, സ്കൂളിലെ സാഹചര്യത്തോട് കുട്ടി പൊരുത്തപ്പെടണമെന്നുമാണ് അധ്യാപിക പ്രതികരിച്ചത്. അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആറുനില കെട്ടിടത്തിൽ യാതൊരുവിധ സുരക്ഷാ ഗ്രില്ലുകളോ നെറ്റോ സ്ഥാപിച്ചിരുന്നില്ല. 48 അടി ഉയരമുള്ള നാലാം നിലയിലെ കൈവരിയിലൂടെയാണ് കുട്ടി താഴേക്ക് ചാടിയത്.

സംഭവത്തെക്കുറിച്ച് സിബിഎസ്ഇ നടത്തിയ അന്വേഷണത്തിൽ സ്കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കുട്ടി സഹപാഠികളിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഒരു ആൺകുട്ടി അവളോട് മോശം ആംഗ്യങ്ങൾ കാണിച്ചതിനെതിരെ മാതാപിതാക്കൾ മുൻപ് രേഖാമൂലം പരാതി നൽകിയിരുന്നു. സ്കൂളിൽ വെച്ച് കുട്ടിക്ക് മർദ്ദനമേറ്റ സംഭവവും ഉണ്ടായിരുന്നു. "എനിക്ക് ആ സ്കൂളിൽ പോകേണ്ട, എല്ലാവരും എന്നെ ഉപദ്രവിക്കുന്നു" എന്ന് കുട്ടി കരഞ്ഞുപറയുന്ന ഓഡിയോ റെക്കോർഡിങ്ങും മാതാപിതാക്കൾ തെളിവായി ഹാജരാക്കി. വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിബിഎസ്ഇ നീർജ മോദി സ്കൂളിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

YouTube video player