പഴയ മൈസുരുവിലെ 57 സീറ്റുകളില്‍ 24 സീറ്റുകളാവും കോണ്‍ഗ്രസിന് നേടാനാവുക. ഇവിടെ ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത് 14 സീറ്റുകളാണ്. രണ്ടാം ഘട്ട സര്‍വ്വേയില്‍ ജെഡിഎസ് നേടുന്ന പഴയ മൈസുരു മേഖലയില്‍ പിന്നിലേക്ക് പോയിട്ടുണ്ട്.
ബെംഗലുരു: പഴയ മൈസുരൂ, ബെംഗലുരു മേഖല, മധ്യ കര്‍ണാടക, ഹൈദരബാദ് കര്‍ണാടക മേഖലകളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയേക്കുമെന്ന് ജന്‍ കീ ബാത്ത് സര്‍വ്വേ ഫലം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ രണ്ടാം ഘട്ട സര്‍വ്വേയാണ് ബിജെപിക്കൊപ്പം ഉറച്ച് നില്‍ക്കുക കോസ്റ്റല്‍ കര്‍ണാടകയും മുംബൈ കര്‍ണാടകയുമാണെന്ന പ്രവചനം നടത്തിയിരിക്കുന്നത്. ആദ്യ ഘട്ട സര്‍വ്വേ ഫലത്തില്‍ നിന്ന് ഒട്ടും വ്യത്യാസമില്ലാത്തതാണ് ഈ പ്രവചനം.
പഴയ മൈസുരുവിലെ 57 സീറ്റുകളില്‍ 24 സീറ്റുകളാവും കോണ്‍ഗ്രസിന് നേടാനാവുക. ഇവിടെ ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത് 14 സീറ്റുകളാണ്. രണ്ടാം ഘട്ട സര്‍വ്വേയില്‍ ജെഡിഎസ് നേടുന്ന പഴയ മൈസുരു മേഖലയില്‍ പിന്നിലേക്ക് പോയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 22 സീറ്റുകള്‍ ജെഡിഎസ് നേടിയേക്കുമെന്നായിരുന്നു പ്രവചനം രണ്ടാം ഘട്ടത്തില്‍ ഇത് 19 ആയി കുറഞ്ഞിട്ടുണ്ട്. ബെംഗലുരു മേഖലയിലെ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാകും. ഇവിടെ ജെഡിഎസിന് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് പ്രവചനം. കോസ്റ്റല്‍ കര്‍ണാടകയിലേയും മുംബൈ കര്‍ണാടക മേഖലയിലേയും നേട്ടമാണ് ബിജെപിക്ക് അധികാരത്തിലേക്കുള്ള യാത്രയില്‍ ഊര്‍ജ്ജമാവുകയെന്നാണ് സര്‍വ്വേ വിശദമാക്കുന്നത്. മുംബൈ കര്‍ണാടക മേഖലയില്‍ നിന്ന് 31 സീറ്റ് നേട്ടമാണ് ബിജെപിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. കോസ്റ്റല്‍ കര്‍ണാടകയിലെ 19 സീറ്റുകളില്‍ 15ഉം ബിജെപിക്ക് നേടാനാവുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയാണ് ജന്‍ കീ ബാത്തിന്‍റെ രണ്ടാം ഘട്ട സര്‍വ്വേ നടന്നത്. 30000 സാംപിളുകളാണ് രണ്ടാം ഘട്ട സര്‍വ്വേയുടെ ഭാഗമായി ജന്‍ കീ ബാത്ത് പരിശോധിച്ചത്. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും അടക്കം രാജ്യത്തെ 36ഓളം തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ വിജയകരമായി നടത്തിയിട്ടുള്ള പശ്ചാത്തലമാണ് ജന്‍ കീ ബാത്തിനുള്ളത്.
നേരത്തെ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു എബിപി - സി വോട്ടർ സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളില്‍ വിജയം നേടും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം പ്രവചിച്ചിരുന്നു.
