ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലേക്ക് ഇറങ്ങിയ സമയത്താണ് മൂന്നിലധികം ചെറുപ്പക്കാർ ചേർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അതിക്രമം കാണിക്കുകയും ചെയ്തത്.
ദില്ലി: ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊലീസ് നടപടി. രാജ്യത്താകെ ചർച്ചയായ വിഷയമായിരുന്നു ഇത്. രണ്ട് ദിവസം മുമ്പാണ് ഹോളി ആഘോഷങ്ങൾ ദില്ലിയിൽ എല്ലായിടത്തും നടന്നത്. ദില്ലിയിലെ പഹാഡ്ഗഞ്ചിലാണ് ഈ യുവതിയും ഒപ്പമുണ്ടായിരുന്നവരും താമസിച്ചിരുന്നത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലേക്ക് ഇറങ്ങിയ സമയത്താണ് മൂന്നിലധികം ചെറുപ്പക്കാർ ചേർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അതിക്രമം കാണിക്കുകയും ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമായത്. വിദേശത്ത് നിന്ന് ഹോളി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാൻ ഇന്ത്യയിലേക്കെത്തിയ ഒരു ടൂറിസ്റ്റിനോട് ഇത്തരത്തിലുള്ള പ്രവർത്തി ശരിയായില്ല എന്നുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മീഷൻ അടക്കം ഇടപെടലുകൾ നടത്തിയിരുന്നു. ദൃശ്യങ്ങൾ വളരെയധികം പ്രചരിക്കുകയും നിരവധി ആളുകൾ ഇതിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്.
മൂന്ന് പേരെയാണ് ഇത് സംബന്ധിച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പെൺകുട്ടി കുടുംബത്തോടൊപ്പം ബംഗ്ലാദേശ് സന്ദർശനത്തിനായി മടങ്ങിപ്പോയി. ട്വിറ്ററിലടക്കം ഇത് സംബന്ധിച്ച് പെൺകുട്ടി പ്രതികരിക്കുന്നുണ്ട്. എന്നാൽ യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങുമെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. ഇപ്പോൾ ഇവർ നിലവിൽ ധാക്കയിലാണുള്ളത്.

