Jayalalitha : ജയലളിതയുടെ മരണം, 75 നാൾ ചികിത്സ; പൊതുജന താല്‍പര്യാർത്ഥം സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ
സംസ്ഥാനത്തെ മഹത് നേതാക്കളില്‍ ഒരാളാണ് ജയലളിത എന്നത് സംശയമില്ലാത്ത കാര്യമാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയും പിന്നീട് സംഭവിച്ച മരണവും അന്വേഷണവിധേയമാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
ദില്ലി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ (TN Former CM Jayalalitha) മരണവും ചികിത്സയും അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ (Tamil Nadu government) (Supreme court) സുപ്രീം കോടതിയെ അറിയിച്ചു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് അന്വേഷണം നടത്തുന്നതെന്നും തമിഴ്‌നാട് വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതനേതാക്കളില്‍ ഒരാളാണ് ജയലളിത എന്നത് സംശയമില്ലാത്ത കാര്യമാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ (Apollo hospital) 75 ദിവസത്തെ ചികിത്സയും പിന്നീട് സംഭവിച്ച മരണവും അന്വേഷണവിധേയമാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ(Dushyant dave) വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മറ്റ് ഉദ്ദേശങ്ങളില്ലെന്നും അന്വേഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിന്റെ ഗൗരവം വിവരിക്കുന്ന സംഭവങ്ങളുടെ അദ്ദേഹം വിശദീകരിച്ചു. മരണത്തിന് ശേഷം അവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍ മോഷണം പോയി. ഒരു കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. മറ്റൊരാളുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന മൂന്നാമതൊരാള്‍ മരിച്ചു. ഇതെല്ലാം ജയലളിതയുടെ മരണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും ദവേ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ. അറുമുഖസ്വാമി കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയെന്നാരോപിച്ച് അപ്പോളോ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി പറയുകയായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍. അപ്പോളോ ആശുപത്രിയുടെ വാദത്തെ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാറും ദുഷ്യന്ത് ദവേയും എതിര്‍ത്തു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.