രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണെന്ന് ജെബി മേത്തർ എംപി
ഭീഷണിപ്പെടുത്താനും പേടിപ്പെടുത്താനും ശ്രമിച്ചാൽ പതിന്മടങ്ങ് ശക്തിയോടെയാണ് പ്രതിഷേധിക്കുന്നതെന്നും പ്രതികരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
ദില്ലി: പാർലമെന്റിന് അകത്തും പുറത്തും ജന്തർ മന്തറിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ജെബി മേത്തർ എംപി. ഭീഷണിപ്പെടുത്താനും പേടിപ്പെടുത്താനും ശ്രമിച്ചാൽ പതിന്മടങ്ങ് ശക്തിയോടെയാണ് പ്രതിഷേധിക്കുന്നതെന്നും പ്രതികരിക്കുന്നതെന്നും എംപി കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ കാണാത്ത പ്രതിപക്ഷ ഐക്യമാണ് പാർലമെന്റിൽ കണ്ടത്. വരാൻ പോകുന്ന 2024 ന്റെ തുടക്കമാണിത്. തീഹാർ ജയിലിലേക്കാണെങ്കിൽ അങ്ങോട്ട് പോകാനും തയ്യാറായിട്ടാണ് തങ്ങൾ ഇവിടെ ഇരിക്കുന്നതെന്നും ജെബി മേത്തർ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്കും ധരിച്ചാണ് പാര്‍ലമെന്‍റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ ഉത്തരവ് പ്രതിപക്ഷം കീറിയെറിഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിലേക്കാണ് ഉത്തരവ് വലിച്ചെറിഞ്ഞത്. ഇതോടെ ലോക് സഭ നാല് മണി വരെയും രാജ്യസഭ 2 മണി വരെയും നിർത്തിവച്ചു.പാര്‍ലമെന്‍റിന് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ ചേര്‍ന്ന സംയുക്ത പ്രതിപക്ഷ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.
'കറുപ്പ'ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു