സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്‍റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞയാൾ. ആരാണ് ജെഫ്രി എപ്സ്റ്റീൻ?

ദില്ലി: സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്‍റേത്. അമേരിക്കയിൽ ശതകോടീശ്വരനായി വളർന്ന് ഒടുവിൽ ലൈംഗിക കുറ്റവാളിയായി മൺമറഞ്ഞ വിവാദ വ്യവസായിയാണ് എപ്സ്റ്റീൻ. കോടീശ്വരന്മാർക്കായി വിരുന്നുകളും നിശാപാർട്ടികളും സംഘടിപ്പിച്ചിരുന്ന എപ്സ്റ്റീൻ പിന്നീട് സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് അഴിക്കുള്ളിലായത്. 2008ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന് കുറ്റസമ്മതം നടത്തിയതോടെയാണ് എപ്സ്റ്റീൻ ആദ്യമായി അറസ്റ്റിലാവുന്നത്.

അറസ്റ്റിലായി വെറും 13 ദിവസത്തിനപ്പുറം അയാൾ പുറത്തിറങ്ങി. 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് വീണ്ടും അകത്താവുകയും ചെയ്തു. തൊട്ടടുത്ത മാസം ജയിലറയിൽ എപ്സ്റ്റീൻ മരിച്ചുവീണു. ജയിലധികൃതരുടെ റിപ്പോർട്ട് പ്രകാരം, എപ്‌സ്‌റ്റീൻ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാകുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും ബാക്കിയാണ്. ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് രാജാവ് മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ, ആന്ഡ്രൂ രാജകുമാരൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുണ്ട്.

ലൈംഗിക അടിമകളെന്ന് തോന്നിപ്പിക്കും വിധം പല പെൺകുട്ടികളെയും ചൂഷണം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അവരിൽ പലരെയും പ്രമുഖർക്ക് കാഴ്ചവച്ചെന്ന ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചിലുകളും എപ്സ്റ്റീൻ നടത്തി. അമേരിക്ക വീണ്ടും ട്രംപിന്‍റെ കൈയിലായതോടെ എപ്സ്റ്റീൻ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വീണ്ടും തീ പിടിച്ചിരുന്നു. ആഘോഷരാവുകളിൽ എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്‍റെ ചിത്രങ്ങൾ സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവച്ചു. അങ്ങനെ നിരന്തര സമ്മർദങ്ങൾക്കൊടുവിൽ എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടാൻ ട്രംപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലയിന്റുകളുടെയും പേരുകൾ, എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ളതാണ് ഈ ഫയല്‍.

2,000 ലധികം വീഡിയോകൾ, 2 ലക്ഷത്തോളം ചിത്രങ്ങൾ എന്നിങ്ങനെ മുന്പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന വിപുലമായ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. അതിലൊരു ഭാഗത്തിലാണ് ഇസ്രയേലിൽ പോകാൻ മോദിയെ ഉപദേശിച്ചു എന്നുള്ള പരാമർശം ഉൾപ്പെട്ടിട്ടുള്ളത്. എപ്സ്റ്റീൻ ഫയൽസ് പുറത്തുവിട്ടെങ്കിലും അന്വേഷണത്തിൽ എപ്സ്റ്റീൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല. എപ്സ്റ്റീന്‍റെ മേൽ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളിൽ പ്രമുഖരുടെ ബന്ധമെന്താണ് എന്നത് ഇപ്പോഴും അവ്യക്തം.

YouTube video player