ജെഎൻയു അക്രമം: നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, ഹോസ്റ്റൽ അടിച്ചുതകര്‍ത്തു, അക്രമി സംഘത്തിൽ പെൺകുട്ടികളും
ഗുരുതരമായി പരിക്കേറ്റ ഐഷ ഘോഷിനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ ആരോപിച്ചു
ദില്ലി: ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാലയിൽ ഉണ്ടായ സംഘര്‍ഷത്തിൽ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന് ഗുരുതര പരിക്ക്. ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റാണ് ഐഷി ഘോഷ്. ഗുരുതരമായി പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. എബിവിപിയാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ത്ഥി യൂണിയൻ ആരോപിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥി യൂണിയൻ പ്രതികരിച്ചു. ഹോസ്റ്റിലിനുള്ളിലും അതിക്രമം നടന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമി സംഘത്തിൽ പെൺകുട്ടികളടക്കം ഉണ്ടായിരുന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സര്‍വ്വകലാശാലയിലെ മറ്റൊരു എസ്എഫ്ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ നാളുകളായി സര്‍വകലാശാലയിൽ സമരം നടക്കുന്നുണ്ടായിരുന്നു. ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. 50 ഓളം ഗുണ്ടകൾ കാമ്പസിൽ തുടരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിൽ അദ്ധ്യാപകര്‍ക്കും പരിക്കേറ്റതായാണ് വിവരം. അതിക്രൂരമായ മര്‍ദ്ദനം ഒരുവിഭാഗം അഴിച്ചുവിടുകയായിരുന്നു. ഹോസ്റ്റലിനകത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിനകത്ത് പൊലീസ് കാവൽ ഏര്‍പ്പെടുത്തി.