ലഖിംപൂർ ഖേരി ജുഡീഷ്യൽ അന്വേഷണം: ഹൈക്കോടതി മുൻ ജഡ്ജിക്ക് ചുമതല; അമിത് മിശ്രയെ സംരക്ഷിച്ച് ബിജെപി
പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് ഇടയിലേക്ക് വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി.
ദില്ലി: ലഖിംപൂർ ഖേരിയിലെ കർഷക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഹൈക്കോടതി മുൻ ജഡ്ജി പ്രദീപ് കുമാർ അന്വേഷിക്കും. രണ്ട് മാസത്തെ സമയം കമ്മീഷന് നൽകി. നേരത്തെ കർഷകർ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതിൽ തീരുമാനമായിരുന്നില്ല. പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് ഇടയിലേക്ക് വാഹനമിടിച്ച് കയറ്റിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് നടപടി.
ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. എന്നാൽ അതേ സമയം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ചുമതലകൾ തുടരാൻ അജയ് മിശ്രയ്ക്ക് അനുമതി നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മിശ്രയ്ക്ക് അനുമതി നൽകിയത്. ജയിൽ അധികൃതരുടെ യോഗത്തിൽ മിശ്ര ഇന്ന് സംസാരിക്കും. ശനിയാഴ്ച മിശ്ര വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കും. മകൻ ലഖിംപുർഖേരിയിലെ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് മിശ്ര.
'അജയ് മിശ്രയെ അറസ്റ്റ് ചെയ്യണം, ധനസഹായം പ്രശ്നപരിഹാരമല്ല', ലഖിംപൂരിൽ മരിച്ച യുവ കർഷകന്‍റെ അച്ഛൻ
അതിനിടെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ നടന്ന് പോകുന്ന കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന ഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ.