'ദയവ് ചെയ്ത് മാസ്ക് ധരിക്കൂ, സഹായിക്കൂ', ജനങ്ങളോട് അപേക്ഷിച്ച് ഡോക്ടർ
''ആളുകളോട് അവരുടെ 22 കാരൻ മകൻ മരിച്ചുവെന്ന് പറയേണ്ടിവരുന്നു, ശരിയാകില്ലെന്ന് അറിഞ്ഞിട്ടും ശ്വാസം കിട്ടാതെ രാത്രി മുഴുവൻ പിടിയുന്ന സ്ത്രീയോട് എല്ലാം ശരിയാകുമെന്ന് കള്ളം പറയുന്നു...''
ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി നേരിടുന്ന സാഹചര്യങ്ങൾ വിശദീകരിച്ചും മാസ്ക് ധരിച്ച് മാത്രം പുറത്തുപോകാവൂ എന്ന് അപേക്ഷിച്ചും ദില്ലിയിലെ ഡോക്ടർ. ഡോക്ടർ സാന്ദ്ര സെബാസ്റ്റ്യൻ ആണ് താൻ ജോലി ചെയ്യുന്ന ദില്ലിയിലെ ആശുപത്രിയിലെ വാർഡിന്റെ ചിത്രം പങ്കുവച്ചത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
''കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഓരോ ദിവസവും നേരിടുന്നത് വേദനാജനകമായ യാഥാർത്ഥ്യമാണെന്ന് ഡോക്ടർ പോസ്റ്റിൽ കുറിച്ചു. ആളുകളോട് അവരുടെ 22 കാരൻ മകൻ മരിച്ചുവെന്ന് പറയേണ്ടിവരുന്നു, ശരിയാകില്ലെന്ന് അറിഞ്ഞിട്ടും ശ്വാസം കിട്ടാതെ രാത്രി മുഴുവൻ പിടിയുന്ന സ്ത്രീയോട് എല്ലാം ശരിയാകുമെന്ന് കള്ളം പറയുന്നു. സുഹൃത്തായ ഡോക്ടറോട് രോഗികളിലൊരാൾ തന്റെ 11 ഉം നാലും വയസ്സായ മക്കളെ കുറിച്ച് പറഞ്ഞു. തന്നെ മരണത്തിന് വിട്ടുകൊടുക്കരുതെന്നും. എന്നാൽ അവർ മരിച്ചു. അമ്മമാർ മക്കളുടെ ജീവനുവേണ്ടു മുന്നിൽ കൈ കെട്ടി നിൽക്കുന്നു. പാക്ക് ചെയ്ത് വച്ച മൃതദേഹങ്ങൾ കണ്ടിട്ടും സ്വയം ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ബാക്കി പണി തുടരുന്നു...'' സാന്ദ്ര പോസ്റ്റിൽ കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ സാന്ദ്ര നൽകിയ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. മൂന്ന് ലക്ഷത്തിലേറെ പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർക്കരെയും അഭിനന്ദിച്ചും അവർക്ക് നന്ദി അറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരളം, തമിഴ്നാട്, തുടങ്ങി പത്ത് സംസ്ഥാനങ്ങളിലാണ് കൊവിഡ് ഇപ്പോൾ ഏറ്റവുമധികം വ്യാപിച്ചിരിക്കുന്നത്.