നമ്മുടെ പെെലറ്റ് പാക് കസ്റ്റഡിയിലുള്ളപ്പോള്‍ മോദി ചെയ്തത് ഞെട്ടിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ
പ്രശ്നങ്ങള്‍ക്കിടെ മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദം വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെയാണ് ബിജെപി മോദി സംവാദത്തെ മുന്നോട്ട് വെച്ചത്
ദില്ലി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇത്രയും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രിയായ മോദിയുടെ പ്രവര്‍ത്തി തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് യുവ നേതാവ് ഇന്ത്യ ടുഡേ കോണ്‍ക്ലേവിലാണ് വ്യക്തമാക്കിയത്.
നമ്മള്‍ തിരിച്ച് ഒരു ആക്രമണം നടത്തി. ഞങ്ങള്‍ ജവാന്മാരെയും പെെലറ്റുമാരെയും അഭിനന്ദിച്ചു. പാകിസ്താന്‍റെ എഫ് 16 വിമാനം നമ്മുടെ ധീരയോദ്ധാക്കള്‍ വെടിവെച്ചിട്ടു. ഇതിന് ശേഷം നമ്മുടെ പെെലറ്റ് അവരുടെ കസ്റ്റഡിയിലായി. ഈ സമയം ബിജെപി പ്രവര്‍ത്തകരുമായി സംവാദത്തിന് പോയ മോദിയുടെ പ്രവര്‍ത്തി ഞെട്ടിക്കുന്നതാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ബിജെപിയുടെ ബൂത്ത് സംവിധാനം ശക്തമാണെന്ന് താങ്കള്‍ പറഞ്ഞു. രാജ്യം ശക്തമായാല്‍ ഓരോ ബൂത്തുകളും കരുത്തുറ്റതാകുമെന്നാണ് താങ്കളോട് പറയാനുള്ളതെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങള്‍ക്കിടെ മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദം വിവാദമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്ന വിശേഷണത്തോടെയാണ് ബിജെപി മോദി സംവാദത്തെ മുന്നോട്ട് വെച്ചത്. ഓരോ ഇന്ത്യക്കാരനോടും പ്രധാനമന്ത്രി സംസാരിക്കേണ്ട സമയത്ത് അദ്ദേഹം ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
തങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയും പ്രവര്‍ത്തക സമിതിയോഗം പോലും നിലവിലെ അവസ്ഥയിൽ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ ബിഎസ്പി നേതാവ് മായാവതിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിമര്‍ശിച്ചിരുന്നു.