ബി.ആർ.എസ് പാർട്ടിയിൽ നിന്നും കെ. കവിത രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി.

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ നിന്നും കെ. കവിത രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.എൽ.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാർട്ടി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി. നിയമസഭാ കൗൺസിൽ ചെയർമാന് രാജിക്കത്ത് നൽകിയ അവർ, പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു. പാർട്ടി നടപടി വേദനാജനകമെന്ന് കെ.കവിത പ്രതികരിച്ചു. ഹൈദരാബാദിലെ തെലങ്കാന ജാഗ്രുതി ഓഫീസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് കവിത ഇക്കാര്യങ്ങൾ അറിയിച്ചത്. പാർട്ടി തീരുമാനം അനുസരിക്കുമെന്നും പാർട്ടി നേതാക്കളായ ടി. ഹരീഷ് റാവു, ജെ. സന്തോഷ് റാവു എന്നിവരുടെ സമ്മർദ്ദം കാരണമാണ് പാർട്ടി അധ്യക്ഷനും തന്റെ പിതാവുമായ കെ. ചന്ദ്രശേഖർ റാവു കടുത്ത തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

കവിതയ്ക്ക് പിന്നാലെ ബിആർസിൽ കൂട്ടരാജി

മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് കവിത വ്യക്തമാക്കി. ചർച്ചകൾക്ക് ശേഷം രാഷ്ട്രീയ ഭാവി തീരുമാനിക്കുമെന്നും ആ തീരുമാനം തെലങ്കാനയ്ക്ക് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. എം.എൽ.സി. സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചത് തന്റെ സത്യസന്ധത തെളിയിക്കാൻ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.