'പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രം';കനയ്യ കുമാര്‍
അതേസമയം കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ
ദില്ലി: പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രമെന്ന് കനയ്യ കുമാര്‍. വ്യക്തികളുടേതല്ല ജനാധിപത്യ പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ പറഞ്ഞു. ഭഗത്‍ സിംഗിൻ്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിൻ്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നിൽക്കാനാവില്ലെന്നും കനയ്യ പറഞ്ഞു. അതേസമയം കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകൾ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ- കോൺഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.
പാർട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാർട്ടിയാണ് ജെ എൻ യു സമരം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യം ചേർന്ന സി പി ഐ ദേശീയ യോഗത്തിൽ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും കനയ്യ ഉയർത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോൾ പോലും പാർട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. ഒക്ടോബറിൽ ചേരുന്ന ദേശീയ സമിതി യോഗം വിഷയം ചർച്ച ചെയ്യും. കനയ്യ പാർട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു.
അതേസമയം, കനയ്യ പാർട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന രാജയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. കനയ്യയുടെ തീരുമാനം നിർഭാഗ്യകരമാണ്. സിപിഐ വിട്ട് കനയ്യ പോകില്ല എന്നാണ് കരുതിയത്. അങ്ങനെയാണ് സിപിഐ നേതൃത്വം തന്നോട് പറഞ്ഞത്. കനയ്യയ്ക്ക് ബിഹർ ഘടകവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് പരിഹരിച്ചതുമാണ്. എന്നിട്ടും എന്തു കൊണ്ട് പാർട്ടി വിട്ടു പോയി എന്നറിയില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.