രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കപില്‍ സിബല്‍
അതേ സമയം കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ച് സോണിയാ ഗാന്ധി, ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്.
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മുന്‍ അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ രംഗത്ത്.
രാഹുല്‍ ഗാന്ധി പറയുന്നത്, ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്നാണ്. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 കൊല്ലത്തിൽ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്കിയിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു, എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് പറയുന്നത്. കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
അതേ സമയം കോൺഗ്രസ് അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത പ്രവര്‍ത്തക സമിതിയോഗത്തെ അറിയിച്ച് സോണിയാ ഗാന്ധി, ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം കെസി വേണുഗോപാൽ ആണ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചത്. പുതിയ നേതാവിനെ നിശ്ചയിക്കണമെന്നും അതിനുള്ള നടപടികൾ തുടങ്ങണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് 23 നേതാക്കൾ ഹൈക്കമാന്‍റിന് എഴുതിയ കത്തിനെ ചൊല്ലി വാദ പ്രതിവാദങ്ങളും പ്രവര്‍ത്തക സമിയിൽ പുരോഗമിക്കുകയാണ്.
നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം പ്രവർത്തകസമിതിയിൽ ആഞ്ഞടിച്ച രാഹുൽ ഗാന്ധി സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്കിയത് ഉചിതമായില്ലെന്ന് അഭിപ്രായപ്പെട്ടു. കത്തെഴുതിയവർ സഹായിച്ചത് ബിജെപിയെ ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കോൺഗ്രസിന് മുഴുവൻ സമയ നേതൃസ്ഥാനം വേണമെന്ന് മുതിര്‍ന്ന നേതാക്കളെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടിയതും പ്രവര്‍ത്തക സമിതിയോഗത്തിൽ ചര്‍ച്ചയായി.
23 നേതാക്കൾ എഴുതിയ കത്ത് ചോർത്തിയത് സംഘടനാ മര്യാദയല്ലെന്ന് കെസി വേണുഗോപാൽ പ്രവര്‍ത്തക സമിതിയോഗത്തിൽ പറഞ്ഞു. അതേസമയം സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മൻമോഹൻ സിങും എകെ ആന്‍റണിയും ആവശ്യപ്പെട്ടു. ഹൈക്കമാൻറിന് എഴുതിയ കത്ത് ചോർത്തിയതിനെ വിമർശിച്ച് എകെ ആൻറണിയും നിലപാടെടുത്തു. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു എകെ ആന്‍റണിയുടെ പ്രതികരണം. രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടിയിൽ ഭൂരിപക്ഷത്തിനെന്നും ആൻറണി പ്രവര്‍ത്തക സമിതിയിൽ പറഞ്ഞു.