സ്വതന്ത്ര എംഎല്‍എമാരെ ഉള്‍പ്പെടുത്തി കർണാടക മന്ത്രിസഭ വികസിപ്പിക്കും
ജെഡിഎസിന്‍റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവർക്കും നൽകുക. കോൺഗ്രസിന്‍റെ ഒഴിവുളള ഒരു സീറ്റിൽ വിമതശബ്ദമുയർത്തിയ മുതിർന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് സൂചന
ബെംഗളൂരു: രണ്ട് സ്വതന്ത്രരെ ഉൾപ്പെടുത്തി കർണാടക മന്ത്രിസഭ ജൂൺ പന്ത്രണ്ടിന് വികസിപ്പിക്കും. സ്വതന്ത്ര എംഎൽഎമാരായ ആർ ശങ്കർ, എച്ച് നാഗേഷ് എന്നിവർ മന്ത്രിമാരാകും. നേരത്തെ സഖ്യസർക്കാരിനുളള പിന്തുണ പിൻവലിച്ചിരുന്ന ഇവരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും നീക്കം.
ജെഡിഎസിന്‍റെ ഒഴിവുളള മന്ത്രിസ്ഥാനമാണ് ഇരുവർക്കും നൽകുക. കോൺഗ്രസിന്‍റെ ഒഴിവുളള ഒരു സീറ്റിൽ വിമതശബ്ദമുയർത്തിയ മുതിർന്ന നേതാക്കളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിക്കാണ് കൂടുതൽ സാധ്യത.
നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ശേഷം വിമത എംഎൽഎമാരെ ഉൾപ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനസംഘടന നടന്നേക്കും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയിൽ 119 പേരുടെ പിന്തുണയാകും കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്.