കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്
ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി കർണാകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ എന്ന ക്യാന്പെയ്ൻ സർക്കാർ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം.
മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് ഈ നടപടിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.



