ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു
ബെംഗളൂരു: ഹിജാബ് നിരോധവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka High Court) ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്ന് സര്‍ക്കാര്‍ (Karnataka Government) ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹിജാബ്: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ; ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി
ദിവസങ്ങളായി കർണാടക ഹൈക്കോടതിയിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹർജിയിൽ ഇന്ന് വിധിയുണ്ടാകുമോയെന്ന് കണ്ടറിയണം.
ഹിജാബ് നിരോധനത്തിൽ വാദം തുടരും, ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനാൽ ഇടപെടണമെന്ന ഹർജി തള്ളി
അതിനിടെ കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് കോളേജ് അധ്യാപിക രാജിവച്ചു. തുംക്കുരു പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് രാജിവച്ചത്. ഹിജാബ് ധരിച്ചെത്തിയ അധ്യാപകിയെ കഴിഞ്ഞ ദിവസം കോളേജിന് മുന്നില്‍ തടഞ്ഞിരുന്നു. ജോലിയിൽ പ്രവേശിച്ചത് മുതൽ ഹിജാബ് ധരിച്ചാണ് പഠിപ്പിക്കുന്നതെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും ചാന്ദിനിയുടെ രാജിക്കത്തില്‍ പറയുന്നു.
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ ഇന്നലെയും വിവിധയിടങ്ങളിൽ തടഞ്ഞിരുന്നു. മുസ്ലീംവിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ കൂട്ടത്തോടെ ക്ലാസുകള്‍ ബഹിഷ്കരിക്കുയാണ്. വിജയപുര സർക്കാർ കോളേജിന് മുന്നിൽ കുങ്കുമ കുറി തൊട്ടെത്തിയ വിദ്യാർത്ഥികളെയും തടഞ്ഞു. പലയിടങ്ങളിലും പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി.
ഹിജാബ് നിരോധനം റദ്ദാക്കണമെന്നും മന്ത്രി ഈശ്വരപ്പ രാജിവയ്ക്കണമെന്നുംആവശ്യപ്പെട്ട് സഭയില്‍ കോണ്‍ഗ്രസ് അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം രണ്ട് ദിവസം പിന്നിട്ടു. രാത്രിയും സഭയില്‍ തങ്ങിയാണ് കോൺഗ്രസ് സമരം. ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയ്ക്കെതിരെ ദേശീയപതാകയുമായാണ് കോണ്‍ഗ്രസ് പ്രതിഷേധം.
'ഹിജാബ് അഴിപ്പിക്കില്‍ കടുത്ത അനീതി'; നടപടി പ്രാകൃതവും ലജ്ജാകരമെന്നും പാളയം ഇമാം