ബിഎസ് യദ്യൂരപ്പയുടെ മകന്‍റെ പരാതി; സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുടെ അടുത്ത അനുയായി അറസ്റ്റില്‍
തന്റെ പേര് ഉപയോഗിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നുവെന്നാണ് അറസ്റ്റിലായ രാജണ്ണക്കെതിരെ വിജയേന്ദ്ര നൽകിയ പരാതി. മന്ത്രിയുടെ വസതിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായതെന്നാണ് സൂചന.
ബെംഗലുരു: കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ മകനും സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റുമായ ബി എസ് വിജയേന്ദ്രയുടെ പരാതിയിൽ സാമൂഹികക്ഷേമമന്ത്രി ബി ശ്രീരാമലുവിന്റെ അടുത്ത അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ പേര് ഉപയോഗിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നുവെന്നാണ് അറസ്റ്റിലായ രാജണ്ണക്കെതിരെ വിജയേന്ദ്ര നൽകിയ പരാതി.
മന്ത്രിയുടെ വസതിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായതെന്നാണ് സൂചന. നാല്‍പ്പത്തിരണ്ടുകാരനായ രാജണ്ണ എന്ന രാജുവാണ് അറസ്റ്റിലായതെന്നാണ് വിവരം. സൈബര്‍ ക്രൈം പൊലീസിലാണ് വിജയേന്ദ്ര പരാതിപ്പെട്ടത്. ഐടി ആക്ട് അനുസരിച്ചാണ് അറസ്റ്റ്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാള്‍ അറസ്റ്റിലായത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുന്നതിന് പുറമേ സര്‍ക്കാര്‍ കടലാസുകള്‍ നീക്കി അപേക്ഷകള്‍ പരിഹരിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു. 20 വര്‍ഷത്തോളമായി ബി ശ്രീരാമലുവിന്‍റെ വിശ്വസ്തനാണ് രാജണ്ണ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona