കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയിൽ; വിമതരുടെ രാജിയിൽ തീരുമാനമെടുക്കാൻ സാവകാശം വേണം
വിമത എംഎൽഎമാരുടെ രാജിക്കത്തുകളിൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചത്.
ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാജിക്കത്തുകളിൽ തീരുമാനം എടുക്കാൻ സാവകാശം ആവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീംകോടതിയിൽ. വിമത എംഎൽഎമാരുടെ രാജി കത്തുകളിൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകില്ലെന്നാണ് കര്‍ണാടക സ്പീക്കർ സുപ്രീംകോടതിയെ അറിയിച്ചത്. എംഎൽഎമാരെ കണ്ട് ഒരു ദിവസത്തിനകം തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രായോഗികമല്ലെന്നും ഭരണഘടനാ വിരുദ്ധമാകുമെന്നുമാണ് സ്പീക്കറുടെ വാദം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെയാണ് സ്പീക്കര്‍ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്പീക്കറോട് ഹർജി നൽകാൻ കോടതി ആവശ്യപ്പെട്ടു. നാളെ പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
അതിനിടെ വിമത എംഎൽഎമാര്‍ സ്പീക്കറെ കാണാൻ ബെംഗലൂരുവിലേക്ക് തിരിച്ചതിന് പിന്നാലെ വിമതരുടെ രാജി കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകില്ലെന്ന് കര്‍ണാടക സ്പീക്കർ കെ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.