കർതാർപുർ ഇടനാഴിക്കായി ഇന്ത്യയും പാകിസ്ഥാനും കരാര്‍ ഒപ്പിടും; സർവ്വീസ് ഫീ ഒഴിവാക്കണമെന്ന് ആവശ്യം
കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരിൽ നിന്ന് 20 യുഎസ് ഡോളര്‍ അതായത് 1417 ഇന്ത്യന്‍ രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം.
ദില്ലി: കർതാർപുർ ഇടനാഴിക്കായി പാകിസ്ഥാനുമായി കരാർ ഒപ്പിടാൻ തയ്യാറെന്ന് ഇന്ത്യ. തീർത്ഥാടകരിൽ നിന്ന് അധിക സര്‍വ്വീസ് ചാര്‍ജ് വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ബുധനാഴ്ച ഇന്ത്യ, പാകിസ്ഥാനുമായി കരാറിൽ ഒപ്പിടും.
കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരിൽ നിന്ന് 20 യുഎസ് ഡോളര്‍ അതായത് 1417 ഇന്ത്യന്‍ രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം. തീർത്ഥാടകരിൽ നിന്ന് ഇത്രയം തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെയും ഇന്ത്യ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് പ്രവേശനത്തിനുള്ള ഫീസ് അല്ലെന്നും സര്‍വ്വീസ് ചാര്‍ജ് ഇനത്തിലാണ് തുക വാങ്ങിക്കുന്നതെന്നുമായിരുന്നു പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിന്റെ വിശദീകരണം.
അതേസമയം, ഇന്ത്യയിലെ സിഖ് തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന കർത്താർപുർ ഇടനാഴിയുടെ പാക് ഭാഗം നവംബർ ഒൻപതിന് പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഉദ്ഘാടനം ചെയ്യും. തീർത്ഥാടകരിൽ നിന്ന് പണമിടാക്കാനുള്ള നീക്കത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താതിനെ തുടർന്ന് ഗുരുദ്വാര സന്ദർശിക്കാനെത്തുന്നവർക്കായി ഏർപ്പെടുത്തിയ ഓൺലൈൻ രജിസ്ട്രേഷൻ വൈകിയിരുന്നു. ഇന്നലെ മുതലാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്.
പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കര്‍താര്‍പുര്‍. നാലുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് കടക്കാനാകും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.