'ഗ്യാൻവ്യാപി പള്ളിക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു', എഎസ്ഐ റിപ്പോർട്ടുമായി ഹൈന്ദവ വിഭാഗം അഭിഭാഷകൻ
ഗ്യാന്‍വ്യാപി പള്ളിക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും ക്ഷേത്രത്തിന്‍റെ തൂണുകള്‍ പള്ളിക്കു വേണ്ടി രൂപമാറ്റം വരുത്തിയെന്നും ഹൈന്ദവി വിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു
![Kashi Vishwanath Temple-Gyanvapi Masjid Dispute, Parts of ASI Report Released by Lawyer of Hindu Section Kashi Vishwanath Temple-Gyanvapi Masjid Dispute, Parts of ASI Report Released by Lawyer of Hindu Section](https://static-ai.asianetnews.com/images/01g4ck7j76362dawce1syxk57n/gyanvyapi-masjid_363x203xt.jpg)
ദില്ലി: കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കത്തില്‍ എഎസ്ഐ റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങള്‍ പുറത്തുവിട്ട് കേസിലെ ഹൈന്ദവ വിഭാഗത്തിന്‍റെ അഭിഭാഷകൻ. ഗ്യാന്‍വ്യാപി പള്ളിക്ക് മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഹൈന്ദവി വിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന്‍റെ 32 ശില ലിഖിതങ്ങള്‍ കണ്ടെത്തിയെന്നും ക്ഷേത്രത്തിന്‍റെ തൂണുകള്‍ പള്ളിക്കുവേണ്ടി രൂപമാറ്റം വരുത്തിയെന്നുമുള്ള കാര്യങ്ങള്‍ എഎസ്ഐയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് ഗ്യാന്‍വാപി കേസിലെ ഹിന്ദു വിഭാഗത്തിന്‍റെ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ അവകാശപ്പെട്ടു.
റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ടാണ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്ഐ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പറയാനാകുമെന്നും നിര്‍ണായക കണ്ടെത്തലാണിതെന്നും വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്‍റേതാണെന്നും വിഷ്ണു ശങ്കര്‍ അവകാശപ്പെട്ടു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 32 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി വിഷ്ണു ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.