ഉദയ നിധി സ്റ്റാലിൻ്റെ പരാമർശം ഇന്ത്യ സഖ്യത്തിന് എതിരെ ആയുധമാക്കി ബിജെപി.സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്നും ചോദ്യം

ദില്ലി:ഉദയ നിധി സ്റ്റാലിൻ്റെ സനാതന ധർമ വിരുദ്ധ പരാമർശം ഇന്ത്യ സഖ്യത്തിന് എതിരെ ആയുധമാക്കി ബിജെപി.സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്നും നേതാക്കള്‍ ചോദ്യം ഉന്നയിച്ചു.ഇതോടെ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..

ഉദയനിധി സ്റ്റാലിന്‍റെ പരാമർശം അപലപനീയവും ലജ്ജാകരവുമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി .എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി മൗനം പാലിക്കുന്നത്.. എന്തുകൊണ്ടാണ് മല്ലികാർജുൻ ഖാർഗെയും നിതീഷ് കുമാറും മമത ബാനർജിയും മിണ്ടാത്തത്? വോട്ടിന് വേണ്ടി ഹിന്ദുക്കളുടെ വികാരം വച്ചു കളിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി..അഴിമതിയും കുടുംബ വാഴ്ച്ചയും നടത്തുന്നവർക്ക് വികലമായ തെറ്റിദ്ധാരണ ഉണ്ടാകും.ഹിന്ദു വിശ്വാസങ്ങളേയും പാരമ്പര്യത്തെയും തുടച്ച് നീക്കണമെന്നാണ് ഉദയനിധി സ്റ്റാലിൻ പറയുന്നത് ഗണപതി മിത്താണ് എന്ന് പറഞ്ഞത് ഇതുമായി കൂട്ടി വായിക്കണം.സഖ്യകക്ഷിക്കുള്ള അഭിപ്രായം തന്നെയാണോ സുധാകരനും സതീശനും എന്ന് വ്യക്തമാക്കണം.സനാതന ധർമ്മികളായ ഭരണാധികാരികൾ അതിഥി ദേവോ ഭവ എന്ന് കരുതി എല്ലാ വരേയും സ്വീകരിച്ചു.വസുധൈവ കുടുംബകം എന്ന് ലോകത്തോട് ഇന്ത്യ പറയുന്നു.സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ് .സംസ്ഥാന വ്യാപകമായി കേസ് കൊടുക്കുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി വ്യക്തമാക്കി.വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും.മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ബിജെപി അനുമതി തേടി.ഗവർണര്‍ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കത്ത് നൽകി