എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് ചർച്ചയാകുന്നതിനിടെയാണ് ഈ നിയമനം

ദില്ലി: എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു. ലോക്‌സഭാ സ‌്‌പീക്കർ ഓം ബിർളയാണ് ഇക്കാര്യം അറിയിച്ചത്. 2026 - 27 വർഷത്തേക്കാണ് നിയമനം. 15 ലോക്‌സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ സി വേണുഗോപാൽ ഈ ചുമതല വഹിച്ചിരുന്നു. പി. എ സി ചെയർമാൻ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയായിരുന്നു കെ സി വേണുഗോപാൽ. കേരളത്തിൽ നിന്ന് കെ സിക്ക് മുന്നേ ജോൺ മത്തായി (1948 – 49), സി എം സ്റ്റീഫൻ (1977 – 78), കെ വി തോമസ് (2014 – 16) എന്നിവരും പി എ സി അധ്യക്ഷരായിട്ടുണ്ട്. 1967 മുതൽ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നൽകുന്നത്. കേരളത്തിൽ യു ഡി എഫ് വീണ്ടും അധികാരത്തിലേറിയാൽ മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാൽ വരണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് പി എ സി ചെയർമാൻ പദവി വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കൊപ്പമാണ് കെ സിയുടെ പേരും 'മുഖ്യമന്ത്രി ചർച്ച'കളിൽ ഉയർന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player