കലാലയ രാഷ്ട്രീയത്തിനെതിരെ കെസിബിസി; ഗവര്‍ണര്‍ക്ക് കത്ത് നല്കി
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൻമാരുടെ മക്കളടക്കം പഠിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. സാധാരണക്കാരായ കുട്ടികളാണ് പെട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കലാലയ രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി രംഗത്ത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിയമ പരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം ആശങ്കാജനകമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയത്തെ വെള്ളപൂശാനാണ് സർക്കാർ ശ്രമം. പാലക്കാട് വിക്ടോറിയയിലും മഹാരാജാസിലും പ്രിൻസിപ്പൽമാർ അപമാനിക്കപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നടക്കം പുറത്തു വരുന്ന വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. കലാലയ രാഷ്ട്രീയം നിയമവിധേയമാക്കുന്നതിനെതിരെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
അഭിമന്യു ഉൾപ്പെടെ നിരവധി കുട്ടികളെയാണ് കലാലയ രാഷ്ട്രീയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൻമാരുടെ മക്കളടക്കം പഠിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. സാധാരണക്കാരായ കുട്ടികളാണ് പെട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.