സിഡിഎംഒ ഓഫീസിൽ ജോലി ചെയ്തിരുന്ന ഭരദ്വാജിന് ജൂണ്‍ 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ജൂലായ് 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ഫാര്‍മസിസ്റ്റിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സര്‍ക്കാര്‍ ഫാര്‍മസിസ്റ്റായിരുന്ന രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിനാണ് കെജ്രിവാൾ നേരിട്ടെത്തി ചെക്ക് കൈമാറിയത്. ജൂലായ് 20 നായിരുന്നു ഭരദ്വാജ് കൊവിഡ് ബാധിച്ച് മരിച്ചത്.

ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള പോരാളികളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഭാവിയില്‍ എന്ത് സഹായവും കുടുംബത്തിന് നല്‍കാന്‍ തയ്യാറാണെന്നും ഈ തുക ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാൾ കുറിക്കുന്നു. 

സിഡിഎംഒ ഓഫീസിൽ ജോലി ചെയ്തിരുന്ന ഭരദ്വാജിന് ജൂണ്‍ 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലെ ബി.എല്‍ കപൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ജൂലായ് 20ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫരീദാബാദിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.

Scroll to load tweet…