ദില്ലിയെ പ്രത്യേകമായി പരിഗണിക്കണം; മെട്രോ സർവ്വീസ് പുനരാരംഭിക്കണമെന്ന് അരവിന്ദ് കെജ്‍രിവാൾ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 22 മുതൽ ഇവ നിർത്തി വച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്കും കടകൾക്കും ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും മെട്രോ സർവ്വീസ് ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നില്ല.
ദില്ലി: ദില്ലി മെട്രോ സർവ്വീസ് പുനരാരംഭിക്കാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കൊവിഡ് 198 വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് മെട്രോ സർവ്വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കണമെന്ന അഭ്യർത്ഥന കെജ്‍രിവാൾ മുന്നോട്ട് വച്ചിരിക്കുന്നത്. ദില്ലിയെ പ്രത്യേകമായി പരിഗണിക്കണമെന്നാണ് കെജ്‍രിവാളിന്റെ ആവശ്യം. 'ദില്ലിയിൽ കൊറോണ വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. മറ്റ് നഗരങ്ങളിൽ മെട്രോ സർവ്വീസ് പുനരാരംഭിക്കാൻ തയ്യാറല്ലെങ്കിൽ അങ്ങനെയാകട്ടെ. ദില്ലിയിൽ മെട്രോ സർവ്വീസ് പരീക്ഷണ അടിസ്ഥാനത്തിൽ പുനരാരംഭിക്കണം.' വ്യാപാരികൾ, വ്യവസായികൾ, സംരംഭകർ എന്നിവരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കെജ്‍രിവാൾ പറഞ്ഞു.
'ഈ വിഷയം പല തവണ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രം ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.' കെജ്‍രിവാളിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ദില്ലി മെട്രോയിൽ യാത്ര ചെയ്തുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാർച്ച് 22 മുതൽ ഇവ നിർത്തി വച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്കും കടകൾക്കും ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും മെട്രോ സർവ്വീസ് ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നില്ല.
ലോക്ക് ഡൗണിൽ എന്ത് തരം ഇളവുകളാണ് വേണ്ടതെന്ന് മോദി മുഖ്യമന്ത്രിമാരോട് ചോദിച്ചപ്പോൾ മെട്രോ സർവ്വീസിനെക്കുറിച്ചാണ് കെജ്‍രിവാൾ ആവശ്യപ്പെട്ടത്. ജൂൺ അവസാന ആഴ്ചയിൽ പ്രതിദിനം മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിൽ ഇപ്പോൾ 500നും 1000ത്തിനും ഇടയിലാണ് കേസുകൾ ഉള്ളത്. കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. 90 ശതമാനം രോഗമുക്തി നിരക്കാണ് ദില്ലിയിലുള്ളത്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായി കണക്കാക്കപ്പെടുന്നു. പ്രവർത്തനം പുനരാരംഭിക്കാൻ തയ്യാറാണെന്ന് ദില്ലി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.