ദില്ലി എക്സൈസ് നയ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് അരവിന്ദ് കെജ്രിവാൾ. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരുമെന്നും അദ്ദേഹം ജഡ്ജിക്ക് എഴുതിയ കത്തിൽ പറയുന്നു. 

ദില്ലി: ദില്ലി എക്സൈസ് നയ കേസിന്റെ വാദം കേൾക്കുന്നതിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ദില്ലി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തെഴുതി. ഹൈക്കോടതി ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ കെജ്‌രിവാൾ പറഞ്ഞു. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു. തന്റെ ഉൾവിളിയെ തുടർന്നാണ് തീരുമാനമെടുത്തതെന്നും സുപ്രീം കോടതിയിൽ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അന്യായമായി താഴെയിറക്കി എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളെ മാസങ്ങളോളം ജയിലിലടച്ചു. പക്ഷേ ഒടുവിൽ സത്യം വിജയിച്ചു. ഫെബ്രുവരി 27 ന് കോടതി എന്നെ പൂർണ്ണമായും നിരപരാധിയായി പ്രഖ്യാപിച്ചു. കെജ്‌രിവാൾ നിരപരാധിയാണെന്നും ഒരു അഴിമതിയും ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ഉത്തരവിടുകയും ചെയ്തു. സത്യത്തിന്റെ പാത ഒരിക്കലും എളുപ്പമല്ല. സിബിഐ ഉടൻ തന്നെ ഈ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കേസ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മുമ്പാകെയാണ് കേസ് എത്തിയത്. അവരുടെ ആർഎസ്എസ് ബന്ധത്തിൽ സംശയമുണ്ട്. അവരിൽ നിന്ന് നീതി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എനിക്കെതിരെയുള്ള കേസ് സിബിഐയുമായി ബന്ധപ്പെട്ടതാണ്. ജസ്റ്റിസ് സ്വർണ് കാന്ത ശർമ്മയുടെ രണ്ട് മക്കളും സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ട്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സ്വാധീനത്താൽ കേസ് അവർക്ക് അനുവദിച്ചത്.

ജുഡീഷ്യറിയെ വെല്ലുവിളിക്കുകയോ അനാദരിക്കുകയോ അല്ല തന്റെ ഉദ്ദേശ്യം, മറിച്ച് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.