കേരളത്തിന് പുറത്തുള്ളവർക്കും സം​ഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ പരിപാടി അല്ല. തിരുവിതാംകൂറിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി ആലോചിച്ച പരിപാടിയാണ്.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടക്കുമെന്നും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനം എന്നായോയെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ ആരാധാനാലയമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനു പേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ്. 

കേരളത്തിന് പുറത്തുള്ളവർക്കും സം​ഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ പരിപാടി അല്ല. തിരുവിതാംകൂറിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി ആലോചിച്ച പരിപാടിയാണ്. ദേവസ്വം ബോർഡാണ് സം​ഗമം സംഘടിപ്പിക്കുന്നത്. സർക്കാർ സാധാരണയായി നൽകുന്ന സഹായം നൽകും. നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെ. വിരട്ടൽ കൊണ്ടൊന്നും പുറപ്പെടേണ്ട. അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.