നാശനഷ്ടം വിലയിരുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്തു വകുപ്പിൽ പൊലീസ് പണമടച്ച് അപേക്ഷ നൽകണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പിൻെറ ഉത്തരവിനെതിരെ പൊലീസ് രംഗത്തെത്തി. 

തിരുവന്തപുരം: പൊതുമുതലുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്ന കേസിൽ വിചിത്ര ഉത്തരവുമായി ആഭ്യന്തരവകുപ്പ്. നാശനഷ്ടം വിലയിരുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പിൽ പൊലീസ് പണമടച്ച് അപേക്ഷ നൽകണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പിൻെറ ഉത്തരവിനെതിരെ പൊലീസ് രംഗത്തെത്തി.

പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടിവച്ചാൽ മാത്രേ ജാമ്യം നൽകുകയുള്ളൂ. പ്രതികളുണ്ടാക്കിയ നാശം നഷ്ടം വിലയിരുത്തി പൊലീസിന് റിപ്പോർട്ട് നൽകുന്നത് പൊതുമരാമത്ത് വകുപ്പാണ്. പൊതുമുതൽ മാത്രമല്ല തീപിടിത്തമുണ്ടായാലും നാശനഷ്ടം വലിയിരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ക്രമിനൽ ചട്ടം 91 പ്രകാരം പൊലീസ് നൽകുന്ന നോട്ടീസിൻെറ അടിസ്ഥാനത്തിലാണ് വസ്തുവകൾക്കുണ്ടാകുന്ന നഷ്ടം വേഗത്തിൽ തിട്ടപ്പെടുത്തി പൊതുമാരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകുന്നത്. ഇതിന് ഫീസോ പ്രത്യേക അപേക്ഷയോ പൊലീസ് നൽകാറില്ല. എന്നാൽ പൊതുമരമാത്ത് വകുപ്പിൽ ഫീസടച്ച് അപേക്ഷ സമ‍ർപ്പിച്ച് റിപ്പോർട്ട് വാങ്ങണമെന്നാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്. 

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എല്ലാ സ്റ്റേഷനുകളിലും സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ വരുന്നുണ്ടെന്നും വകുപ്പിന് ഈ ജോലിയിൽ ഒരു വരുമാനവും കിട്ടുന്നില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുുപ്പിൻറെ പക്ഷെ ഉത്തരവ് പ്രായോഗികമല്ലെന്ന നിലപാടിലാണ് പൊലീസ്. ക്രിമിനൽ ചട്ടപ്രകാരം പൊലീസിന് ഏതു ഉദ്യോഗസ്ഥനിൽ നിന്നും വിവരം ശേഖരിക്കാൻ അധികാരമുണ്ട്. മാത്രമല്ല പണടച്ച് അപേക്ഷ സമർ‍പ്പിച്ച് റിപ്പോർ‍ട്ട് വാങ്ങുമ്പോഴുള്ള കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് പറയുന്നു. ജാമ്യ ഹർജി പരിഗണിക്കുമ്പോള്‍ നാശനഷ്ടം തെളിയിക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം അതല്ലങ്കിൽ കോടതി നടപടികള്‍ വീഴ്ചയുണ്ടായതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്നും പൊലീസ് പറയുന്നു. 

നാശനഷ്ടം കണക്കാനായുള്ള പണം പൊലീസ് എവിടെ നിന്നും കണ്ടെത്തുമെന്ന് വ്യക്തമല്ല. മാത്രമല്ല വകുപ്പുകളുടെ പരസ്പര സഹകരണത്തോടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാർ പറയുമ്പോഴാണ് പുതിയ ഉത്തരവ്.