ക്രിസ്തുമതം സ്വീകരിച്ചാൽ 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാ​ഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു. 

ദില്ലി: ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഗാസിയാബാദിൽ വെച്ച് പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്റം​ഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ ശശി തരൂർ എം പി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Scroll to load tweet…

ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്‌ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ ഞങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാ​ഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു. 

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് വാ​ഗ്ദാനം ചെയ്തെന്നും പാവപ്പെട്ടവരെയും നിസ്സഹായരെയും ഇവർ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇവരുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശർമ പറഞ്ഞു. 1996 മുതൽ ഇയാൾ ഗാസിയാബാദിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. ഓപ്പറേഷൻ അഗാപെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ| Malayali Couple Arrested