പുനെയിലെ യുവ വ്യവസായി കേതൻ അഗർവാൾ കൊലക്കേസിൽ പ്രതിശ്രുത വധു സിയയും കാമുകൻ ചേതനും ഇന്റർനെറ്റ് സഹായത്തോടെയാണ് ഗൂഢാലോചന നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തി.  

പുനെ : പുനെയിലെ യുവ വ്യവസായിയായിരുന്ന കേതൻ അ​ഗർവാൾ കൊലക്കേസിൽ തെളിവെടുപ്പ് തുടരുന്നു. മുഖ്യപ്രതികളിലൊരാളായ പ്രതിശ്രുത വധു സിയയുടെ കാമുകൻ ചേതൻ ചൗധരിയെ പോലീസ് വീണ്ടും കൊലപാതകം നടന്ന പൂനെ ലോ​ഗാ​ഹഡ് കോട്ടയിലെത്തിച്ചു. കേതനെ മലമുകളിൽ നിന്നും തള്ളിയിട്ട സ്ഥലത്ത് കുറ്റകൃത്യം വീണ്ടും പുനരാവിഷ്കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് രണ്ടാം തവണയാണ് ചേതനെ സ്ഥലത്തേക്ക് കൊണ്ടുവരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേതൻ അഗർവാളിനെ കൊല്ലാൻ പ്രതികൾ ആസൂത്രണം നടത്തിയത് ഇന്റർനെറ്റിലൂടെയാണെന്നാണ് പൊലീസിന്റെ കണ്ടത്തൽ. ഫോറൻസിക് പരിശോധനയ്ക്കായി അയച്ച പ്രതികളുടെ മൊബൈൽ ഫോണുകളുടെ റിപ്പോർട്ടിലാണ് നിർണായക തെളിവാകാവുന്ന വിവരങ്ങളുള്ളത്. കൊലപാതകത്തിന് മുൻപ് സിയ നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടത്തി. പിടിക്കപ്പെടാതെ എങ്ങനെ കൊലപാതകം നടത്താം, മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്യപ്പെടാതെ എങ്ങനെ സൂക്ഷിക്കാം എന്നെല്ലാം പ്രതി സിയ സർച്ച് ചെയ്തതായാണ് റിപ്പോർട്ടിലുള്ളത്. ചാറ്റ് ജിപിടിയിലും, ഗൂഗിളിലും, യൂട്യൂബിലും ഡാർക്ക് വെബിലും സിയ കഴിഞ്ഞ ആറുമാസത്തിലേറെയായി തിരഞ്ഞിരുന്നത് ഈ കാര്യങ്ങളായിരുന്നു.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരും അറിയാതിരിക്കാൻ കഴിഞ്ഞ മൂന്ന് മാസക്കാലയളവിലുള്ള ചാറ്റുകളും വോയ്സ് നോട്ടുകളും സിയയും ചേതനും ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇവ ഫൊറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് സിയയും ചേതനും കൊലപാതകം നടത്തിയതെന്നതിൻ്റെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനെ ഫോൺ ചെയ്‌തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രതികളായ സിയയും ചേതനും കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച ആഡംബര കാറും, കേതൻ വിവാഹനിശ്ചയ വേളയിൽ സിയയ്ക്ക് സമ്മാനിച്ച വിലകൂടിയ വജ്രാഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജൂലൈ 3 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.