കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരായ ശുദ്ധീകരണ വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ദില്ലിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധം. ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നാണ് ആവശ്യം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ജാതീയ അധിക്ഷേപം നടന്ന ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ദില്ലിയിലെ ആർ എസ് എസ് ആസ്ഥാനത്തിന് മുന്നിൽ ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ 20 ദിവസം പിന്നിട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ജാതി അധിക്ഷേപത്തിഷ ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ആർ എസ് എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഖർഗെയ്‌ക്കെതിരായ അധിക്ഷേപത്തിൽ പ്രതിഷേധം കടുപ്പിച്ചും നടപടി ആവശ്യപ്പെട്ടും ഇന്നലെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്നുമാണ് രാഹുൽ ആവശ്യപ്പെട്ടത്.
ഖർഗെയ്ക്ക് നീതി ലഭിക്കണം
മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ചും കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ചുമാണ് ഇന്നലെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഓഗസ്റ്റ് 8 ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് കേസ് എടുപ്പിക്കണമെന്നും ഖർഗെയ്ക്ക് നീതി ലഭിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയൊരു യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖർഗെക്കെതിരായ അധിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ പണി ചെയ്യിക്കുന്നതും, ചായക്കടകളിൽ പേപ്പർ കപ്പുകളിൽ ദളിതർക്ക് ചായ നൽകുന്നതുമെല്ലാം ഇന്നും തുടരുന്ന വിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. ഈ വിഷയം ഖർഗെയുടെ മാത്രം പ്രശ്നമല്ലെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഭവത്തിൽ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു. ഖർഗെ, ജിതൻ റാം മാഞ്ചി, രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ എന്നിവരെല്ലാം ഇത്തരത്തിലുള്ള അവഗണനകൾ അനുഭവിച്ചവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
