തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇസഡ് പ്ലസ് സുരക്ഷ വിജയ് സർക്കാർ ഇസഡ് വിഭാഗത്തിലേക്ക് കുറച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 54ൽ നിന്ന് 34 ആയി കുറച്ചെങ്കിലും, ആവശ്യമായ സുരക്ഷ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ. ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് സ്റ്റാലിന്‍റെ സുരക്ഷ ഇസഡിലേക്ക് (Z) മാറ്റി. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം.

ചീഫ് സെക്രട്ടറി സായ് കുമാർ, ഹോം സെക്രട്ടറി കെ മണിവസൻ, ഡിജിപി മഹേഷ് കുമാർ അഗർവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ രഹസ്യാന്വേഷണ റിപ്പോർട്ടും സ്റ്റാലിന്റെ സുരക്ഷാ ആവശ്യങ്ങളും വിശദമായി പരിശോധിച്ചു. പുതുക്കിയ ക്രമീകരണമനുസരിച്ച് സ്റ്റാലിന് പൊലീസ് സുരക്ഷ തുടർന്നും ലഭിക്കും. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടായിരിക്കും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം അദ്ദേഹത്തിനായി സജ്ജീകരിക്കും. ഇത് സുരക്ഷ പൂർണ്ണമായി പിൻവലിക്കലല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിൽ വരുത്തിയ മാറ്റം മാത്രമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ വിഐപികൾക്കും വിവിഐപികൾക്കും നൽകുന്ന സുരക്ഷ ആറു മാസത്തിലൊരിക്കൽ അവലോകനം ചെയ്യാറുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, ഭീഷണിയുടെ സ്വഭാവവും തീവ്രതയും, യാത്രാരീതികൾ എന്നിവ കണക്കിലെടുത്താണ് സുരക്ഷ കൂട്ടണോ, നിലനിർത്തണോ അതോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.