കോടനാട് എസ്റ്റേറ്റ് കൊലക്കേസിൽ എടപ്പാടിയെയും ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി.
ചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊലക്കേസിൽ എടപ്പാടിയെയും ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മലയാളികളായ പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. 2017ൽ ജയലളിതയുടെ അവധിക്കാല എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുകയും സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും ചെയ്ത കേസാണിത്. എസ്റ്റേറ്റ് മാനേജരെ മാത്രം വിസ്തരിച്ചാൽ മതിയെന്നായിരുന്നു നീലഗിരി കോടതിയുടെ ഉത്തരവ്.
2017 ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പത്തരയ്ക്ക് എസ്റ്റേറ്റിന്‍റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ പന്ത്രണ്ടംഗ സംഘം കാവൽക്കാരനായിരുന്ന ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിച്ചു. ഈ സമയത്ത് ശശികല ബംഗളൂരുവിലെ ജയിലിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവിലായിരുന്നു.
ജയലളിതയുടെ ഡ്രൈവറായിരുന്ന സേലം എടപ്പാടി സ്വദേശി കനകരാജും മലയാളികളായ മറ്റ് 11 ക്രിമിനൽ സംഘാംഗങ്ങളുമാണ് കൊള്ള സംഘത്തിലുണ്ടായിരുന്നത്. സംഭവം നടന്ന് ഏറെക്കഴിയും മുമ്പ് ഒന്നാം പ്രതി കനകരാജ് ചെന്നൈ സേലം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ദുരൂഹമായി മരിച്ചു. പിന്നീട് രണ്ടാം പ്രതിയും വടക്കഞ്ചേരി സ്വദേശിയുമായി കെ.വി.സൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട് ഭാര്യയും കുട്ടിയും മരിച്ചു. കോടനാട് എസ്റ്റേറ്റിലെ ഡിടിപി ഓപ്പറേറ്റർ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്തു.

