കോടനാട് എസ്റ്റേറ്റില്‍ ജയലളിതയുടെ മരണശേഷം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടതിലും തുടര്‍ന്നുണ്ടായ ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസ് അന്വേഷണത്തിന് പുതിയ സംഘം. അഡീഷണല്‍ ഡിഎസ്പി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തുടരന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് നീലഗിരി എസ്പി പറഞ്ഞു. കൊടനാട് എസ്റ്റേറ്റില്‍ ജയലളിതയുടെ മരണശേഷം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടതിലും തുടര്‍ന്നുണ്ടായ ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചാലും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിര്‍മല്‍ കുമാര്‍ വിധിയില്‍ പറഞ്ഞു.

2017 ഏപ്രിലിലാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവില്‍ കവര്‍ച്ചാ സംഘം അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യപ്രതി കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളില്‍ ഡിഎംകെ സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ കലങ്ങി മറിയുകയാണ് തമിഴ്‌നാട് രാഷ്ട്രീയം.

കേസിലെ രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സയനെ നീലഗിരി എസ്പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയില്‍ തന്റെ പേരുമുണ്ടെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതിഷേധവുമായിറങ്ങി. പ്രതിയുടെ രഹസ്യമൊഴിയില്‍ പ്രതിപക്ഷ നേതാക്കളുടെ പേര് ചേര്‍ത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona