ചീഫ് ജസ്റ്റിസിന്‍റെ നിർദേശത്തില്‍ തീരുമാനം എടുക്കാൻ കൊൽക്കത്തയിലെ ഡോക്ടർമാരുടെ സംഘടന ഉടൻ യോഗം ചേരും. ശേഷം തീരുമാനം പ്രഖ്യാപിക്കും. 

ദില്ലി: കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടർമാർ അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്‍റെ നിർദേശത്തില്‍ തീരുമാനം എടുക്കാൻ കൊൽക്കത്തയിലെ ഡോക്ടർമാരുടെ സംഘടന ഉടൻ യോഗം ചേരും. ശേഷം തീരുമാനം പ്രഖ്യാപിക്കും. 

അതേസമയം, കേസിൽ പൊലീസിന്‍റെ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസെടുത്തത് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സുപ്രീംകോടതി നടപടികളിൽ പ്രതീക്ഷ ഉണ്ടെന്നാണ് സമരം ചെയ്യുന്ന ഡോക്ടർമാർ അറിയിച്ചത്. സിബിഐ കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് അടക്കം പരിശോധിച്ച് ഡോക്ടർമാർ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും. അതിനിടെ, ആര്‍ ജി കർ ആശുപത്രിയിൽ പുതുതായി നിയമിച്ച പ്രിൻസിപ്പലിനെയും മാറ്റി. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ഏഴാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.