കർണാടക ഐടി എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൽ വർഷങ്ങളായി നീണ്ട നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിധി വന്നത്.

ബെംഗളൂരു: ബെംഗളൂരുവില്‍ മുതിർന്ന ജീവനക്കാരനെ നിർബന്ധിച്ച് രാജിവയ്പ്പിച്ച വിപ്രോ കമ്പനി അധികൃതരുടെ നടപടി റദ്ദാക്കികൊണ്ടുള്ള ലേബർ കോടതി വിധി ഐടി മേഖലയില്‍ തൊഴിലെടുക്കുന്നവർക്ക് വലിയ പ്രതീക്ഷയാകുന്നു. ലോക്ഡൗൺ കാലത്ത് മാത്രം ഇത്തരത്തില്‍ പിരിച്ചുവിടപ്പെട്ട 47 പേരെ തിരിച്ചെടുക്കുന്നതിന് വേണ്ടി നിയമനടപടികളുമായി തൊഴിലാളി യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ആഗോള ഐടി കമ്പനിയായ വിപ്രോ ടെക്നോളജീസിന്‍റെ ബെംഗളൂരു ശാഖയില്‍ 10 വർഷമായി ജോലി ചെയ്തുവരികയായിരുന്ന കർണാടക സ്വദേശിയെ 2018 ലാണ് കമ്പനി അധികൃതർ നിർബന്ധിച്ച് രാജി വയ്പിച്ചത്. ഇതിനെതിരെയാണ് കർണാടക സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്‍ ലേബർ കോടതിയെ സമീപിച്ചത്. രണ്ടര വർഷത്തോളം നീണ്ട നിയമനടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് കോടതി വിധിച്ചത്. പിരിച്ചുവിട്ട ദിവസം മുതലുളള ശമ്പളം നല്‍കണമെന്നും ഉത്തരവിലുണ്ട്.

ലോക്ഡൗൺ കാലത്ത് ബെംഗളൂരുവില്‍ മാത്രം ഐടി മേഖലയില്‍ ആയിരകണക്കിന് പേർക്ക് തൊഴില്‍ നഷ്ടമായി. നിയമവിരുദ്ദമായി പിരിച്ചുവിടപ്പെട്ട 47 പേരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഐടി എംപ്ലോയീസ് യൂണിയന്‍ ഇതിനോടകം അധികൃതരെ സമീപിച്ചിട്ടുണ്ട്. ഈ പരാതികളിലെ തുടർ നടപടികളെയും പുതിയ ഉത്തരവ് സ്വാധീനിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. . സമാനമായ പ്രശനങ്ങൾ നേരിടുന്നവർക്ക് 
9742045570 ,7025984492, 9663857562 എന്നീ നമ്പറുകളിൽ സഹായത്തിനായി യൂണിയനെ ബന്ധപെടവുന്നതാണ് എന്നും പത്രക്കുറിപ്പിൽ അവർ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona