വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി; പെൻഷൻ കണക്കുകൂട്ടുന്നതില്‍ സുതാര്യതയില്ലെന്ന് വ്യാപക പരാതി
പെന്‍ഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ സര്‍വ്വീസ് കാലം പോലും പരിഗണിച്ചില്ലെന്നാണ് രൂക്ഷമാകുന്ന ആരോപണം
ദില്ലി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍ കണക്കുകൂട്ടലിനെതിരെ പ്രതിഷേധവുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍. പദ്ധതിയിലെ സുതാര്യതയില്ലായ്മയേക്കുറിച്ചാണ് പരാതി രൂക്ഷമാവുന്നത്. പെന്‍ഷന്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ സര്‍വ്വീസ് കാലം പോലും പരിഗണിച്ചില്ലെന്നാണ് രൂക്ഷമാകുന്ന ആരോപണം. 2015- 16 കാലഘട്ടത്തിലെ പെന്‍ഷന്‍ കണക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നാണ് ആരോപണം.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും വിരമിച്ച സൈനികരുടെ ക്ഷേമസമിതിയും ചേര്‍ന്നാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. രാജ്യവ്യാപകമായി വിരമിച്ച സൈനികര്‍ ഓഫീസര്‍ റാങ്കിലുള്ളവര്‍ പദ്ധതി വിഹിതം തട്ടുന്നതായി ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. 23000കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. ഇതില്‍ 85 ശതമാനവും ഓഫീസര്‍ റാങ്കിലുള്ളവര്‍ കൈക്കലാക്കുന്നതായാണ് രൂക്ഷമായി ഉയരുന്ന ആരോപണം. ബാക്കിയുള്ള തുക സിപായി, ഹവീല്‍ദാര്‍ തുടങ്ങിയവരും സ്വന്തമാക്കുന്നുവെന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതത്തേക്കുറിച്ചാണ് വ്യാപകമാവുന്ന ആരോപണം.
പെന്‍ഷന്‍ തുക കണക്കാക്കുന്നതില്‍ സര്‍വ്വീസിലുള്ള കാലഘട്ടം പോലും കണക്കാക്കുന്നില്ല. 2015മുതല്‍ പദ്ധതിയിലെ പോരായ്മകളേക്കുറിച്ചും സുതാര്യത ഇല്ലായ്മയേക്കുറിച്ചും വ്യോമ സേനയും നാവിക സേനയും നിരന്തരമായി പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ലെന്നും സേനാവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 15 വര്‍ഷം സേവനം ചെയ്ത ശേഷം വിരമിച്ചവരുടെ പെന്‍ഷനില്‍ പോലും വലിയ രീതിയിലെ അപാകതകളുണ്ടെന്നാണ് സേനാ വൃത്തങ്ങള്‍ ഉയര്‍ത്തുന്ന വാദം. നേരത്തെ വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ കുടിശിക മാര്‍ച്ച് 15 -ന് മുന്‍പ് കൊടുത്ത് തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതായിരുന്നു നിര്‍ദേശം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം