Lakhimpur Violence Case : ലഖിംപൂർ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയിൽ ഹർജി
ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. യുപി സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി: ലഖിംപൂർ ഖേരി (Lakhimpur Kheri) സംഘർഷ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ (Ajay Mishra) മകനുമായ ആശിഷ് മിശ്രയുടെ (Asish Mishra) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ (Supreme Court) ഹർജി. ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. യുപി സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച്ച അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബർ 9 നായിരുന്നു ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്ക്കെതിരെ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്കിയിരുന്നു. സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആശിഷ് മിശ്ര ആദ്യം ജാമ്യാപേക്ഷ നല്കിയത്. കുറ്റപത്രത്തിൽ വാഹനമോടിച്ചത് താനല്ലെന്ന് പറയുന്നുണ്ടെന്നും അതിനാൽ കർഷകരെ ഇടിച്ചതിന് ഉത്തരവാദിത്തമില്ലെന്നും ആശിഷ് മിശ്ര വാദിച്ചു.
ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവം യാദൃശ്ചികമായിരുന്നില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇതിനായി ദിവസങ്ങളോളം നീണ്ട ഗൂഢാലോചന നടന്നുവെന്ന് പ്രത്യേക അന്വഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഹിജാബ്: ചികിത്സാരീതി ആകുമ്പോഴേക്കും ആന ചെരിയുമെന്ന് ഹർജിക്കാർ; ഇടനിലക്കാരനല്ലെന്ന് ഹൈക്കോടതി
ഹിജാബ് നിരോധനവുമായി (Hijab Ban) ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka High Court) നാളെയും വാദം തുടരും. വിഷയത്തിൽ ഇന്ന് രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി.
ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടി. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ നാളെയും വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.