Pulwama Terrorist Attack : പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരനെയും വധിച്ചു: ജമ്മു കശ്മീർ പൊലീസ്
ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദറാണ് അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ദൂരുവിൽ നടന്ന ഏറ്റുമുട്ടലിൽ സമീറിനെ കൂടാതെ മറ്റ് രണ്ട് ഭീകരരെയും വധിച്ചു.
ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ (Pulwama Terrorist Attack) ഉൾപ്പെട്ട അവസാന ഭീകരനെയും വധിച്ചതായി ജമ്മു കശ്മീർ പൊലീസ് (Jammu Kashmir Police). കശ്മീർ ഐജി പി വിജയ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദറാണ് അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ദൂരുവിൽ നടന്ന ഏറ്റുമുട്ടലിൽ സമീറിനെ കൂടാതെ മറ്റ് രണ്ട് ഭീകരരെയും വധിച്ചു. 2019 ലെ പുൽവാമ ആക്രമണത്തിൽ പിടികിട്ടാപ്പുള്ളിയായിരുന്നു ഇയാൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സമീർ ആണെന്ന് പോലീസ് രേഖകളിലുള്ള ചിത്രങ്ങളിൽനിന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
2019 ല്‍ ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. നാൽപ്പത് സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ പുൽവാമ സ്വദേശി ആദിൽ അഹ്മദ്ർ അടക്കം 19 പേരെയാണ് എൻഐഎയുടെ കുറ്റപത്രത്തില്‍ പ്രതി ചേർത്തിയിട്ടുള്ളത്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, സഹോദരൻ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണമാരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി 13500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.