രാജ്യത്തെ കൊവിഡ് കേസുകൾ 20,000-ത്തിലേക്ക്, മരണം 640 ആയി, മഹാരാഷ്ട്രയിൽ രോഗികൾ 5000 കടന്നു
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 19,984 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 1383 പേർക്ക്.
ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് രാവിലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രാജ്യത്താകെ 19,984 കൊവിഡ് രോഗികളാണുള്ളത്. 640 പേരാണ് ഇതുവരെ കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 1383 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഫലത്തിൽ രാജ്യത്ത് ഇരുപതിനായിരം കൊവിഡ് രോഗികളും അറുന്നൂറിലേറെ മരണങ്ങളുമായി. ലോക്ക് ഡൗൺ തുടങ്ങുന്ന ഘട്ടത്തിൽ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എഴുന്നൂറിൽ താഴെ മാത്രമായിരുന്നു അവിടെ നിന്നാണ് ഒരു മാസത്തിൽ താഴെ സമയം കൊണ്ട് രോഗികളുടെ എണ്ണവും മരണങ്ങളും പല മടങ്ങായി വർധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 50 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.
ഇതുവരെ രാജ്യത്തെ 3870 പേർ കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 5218 ആയി. ദില്ലിയിൽ 2156 പേർക്കും, മധ്യപ്രദേശിൽ 1552 പേർക്കും രാജസ്ഥാനിൽ 1659 പേർക്കും ഗുജറാത്തിൽ 2178 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാൻ 1659, പശ്ചിമബംഗാൾ 423, ഉത്തർപ്രദേശ് 1294 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.