തമിഴ്നാട്ടിലെ തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിവാദത്തിൽ നിലവിലെ രീതി തുടരുമെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി. വർഗീയ ശക്തികളെ എതിർക്കുന്ന ഈ നിലപാടിന് ഇടതുപാർട്ടികളിൽ നിന്നും ഡിഎംകെ സഖ്യകക്ഷികളിൽ നിന്നും ടിവികെയ്ക്ക് പ്രശംസ ലഭിച്ചു. 

ചെന്നൈ: തമിഴ്നാട്ടിൽ വലിയ വിവാദമായ തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിഷയത്തിലെ നിലപാടിൽ ടിവികെ സ‍ർക്കാരിനെ പ്രശംസിച്ച് ഇടതുപാർട്ടികളും ഡിഎംകെ സഖ്യത്തിലെ മനിതനേയ മക്കൾ കക്ഷിയും. തിരുപ്പരൻകുന്ദ്രം ദീപം തെളിയിക്കലിൽ നിലവിലെ രീതി തുടരുമെന്ന് നിയമ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവിടെ രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ടിവികെ നിലപാടെടുത്ത്. ടിവികെയുടേത് ശരിയായ തീരുമാനമാണെന്ന് സിപിഐ പറഞ്ഞു. മുഖ്യമന്ത്രി ജോസഫ് വിജയും ടിവികെ സർക്കാരും നിലപാടിൽ ഉറച്ചുനിൽക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ പ്രതികരിച്ചു. വർഗീയശക്തികളുടെ സമ്മർദത്തിന് ടിവികെ കീഴടങ്ങരുതെന്ന് മനിതനേയ മക്കൾ കക്ഷിയും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടിവികെ സഖ്യം യഥാർത്ഥ മതേതര, പ്രത്യയശാസ്ത്ര സഖ്യമാണെന്ന് മന്ത്രി കെ.ജി.അരുൺരാജ്‌ പറഞ്ഞു. ബിജെപിയുടെ ബി-ടീം എന്ന വിമർശനം പരിഹാസ്യമാണ്. ‘കഴകങ്ങൾ ഇല്ലാത്ത തമിഴ്നാട് ’ലക്ഷ്യം എന്ന് ബിജെപി പ്രഖ്യാപിച്ചപ്പോൾ ആണ് വിജയ് പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന് പേരിട്ടതെന്നും വൈകാരികമായി പ്രിയപ്പെട്ട ‘ജനനായകൻ’ സിനിമയുടെ റിലീസ് മുടക്കിയിട്ടും വിജയ് ബിജെപിക്ക് വഴങ്ങിയില്ലെന്നും മന്ത്രി പറഞ്ഞു. വാക്കുകളിൽ അല്ല പ്രവൃത്തിയിലൂടെ ആകും ടിവികെ മതേതര നിലപാട് തെളിയിക്കുക എന്നും കെ.ജി.അരുൺരാജ്‌ വ്യക്തമാക്കി.

തിരുപ്പരൻകുന്ത്രം ദീപം തെളിയിക്കൽ വിവാദത്തിൽ ടിവികെ നേരത്തെ നിലപാട് എടുക്കാത്തതിൽ വിമ‍ർശനം ഉയർന്നിരുന്നു. വിഷയത്തിൽ നലപാട് പറയാത്തത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ടിവികെയെ പ്രതിരോധത്തിലാക്കി. അടുത്തിടെയും സിപിഎം നേതാക്കളും ടിവികെയുടെ മതേതര നിലപാട് സംബന്ധിച്ച് ഈ വിഷയത്തിൽ പ്രതികരണം ചോദിച്ചിരുന്നു. മുൻ വർഷങ്ങളിൽ എന്ത് സംഭവിച്ചോ അത് തന്നെ ആയിരിക്കും തിരുപ്പരൻകുന്ദ്രത്തിൽ ഇത്തവണയും നടക്കുക എന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡിഎംകെ സർക്കാരിനോട് ചേർന്ന് നിൽക്കുന്ന നിലപടാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ സർക്കാരിന്‍റെ കാലത്ത് തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്തർ ദർഗ്ഗയോട് ചേ‍ർന്ന് കൽത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി വലിയ വിവാദമായിരുന്നു. ഡിഎംകെ സർക്കാർ ഈ വിധി നടപ്പാക്കാനാവില്ലെന്ന് നിലപാടെടുക്കുകയും പിന്നീട് അത് കോടതി അലക്ഷ്യമാവുകയും ചെയ്തു. തിരുപ്പരൻകുന്ദ്രത്തിൽ ഒരു മത ശക്തിയേയും വർഗ്ഗീയ ശക്തിയേയും സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും 100 ശതമാനവും പ്രദേശത്തെ നാട്ടുകുടെ താൽപ്പര്യത്തിനൊപ്പമാണെന്നും ടിവികെ സർക്കാർ വ്യക്തമാക്കി.