2020 ജനുവരിയിൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി, നവംബറിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജൻ മൊഹസെൻ ഫക്രിസാദ എന്നിവരെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.
ദില്ലി: രാജ്യതലസ്ഥാനത്തെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സംഭവത്തിൽ ഇറാനിയൻ ബന്ധമെന്ന സംശയം കൂടുതൽ ബലപ്പെടുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ കത്തിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിച്ചു. 'ഇസ്രായേൽ അംബാസിഡർ'ക്കുള്ളത് എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ സ്ഫോടനം ട്രെയിലർ മാത്രമാണെന്നാണ് പരാമർശിക്കുന്നത്. അതോടൊപ്പം 2020 ജനുവരിയിൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി, നവംബറിൽ കൊല്ലപ്പെട്ട ആണവ ശാസ്ത്രഞ്ജൻ മൊഹസെൻ ഫക്രിസാദ എന്നിവരെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ഇതോടെ ഇറാനിയൻ സംഘടനകൾക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കുന്നതിനായി ഇന്ത്യ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം തേടി.
മറ്റ് രാജ്യങ്ങളുടെ എബസികളടക്കം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഫോടനത്തിന് മുൻപ് രണ്ട് പേർ വാഹനത്തിൽ എംബസിക്ക് സമീപം ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ദില്ലി പൊലീന് സെപ്ഷ്യൽ സെൽ ശേഖരിച്ചിട്ടുണ്ട്. ഇവർ എത്തിയ ടാക്സി കാറിന്റെ ഡ്രൈവർ വഴി രേഖ ചിത്രങ്ങൾ നിർമ്മിച്ച് വരുന്നതായും സെപ്ഷ്യൽ സെൽ അറിയിച്ചു. അതേസമയം ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും ഇസ്രായേൽ അംബാസഡർ പ്രതികരിച്ചു
ശീതളപാനിയ കുപ്പിയിൽ സ്ഫോടകവസ്തുവും ബോൾ ബെയറിങ്ങും നിറച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് അനുമാനം. ബോൾ ബെയറിങ് ചിതറി തെറിച്ചായിരുന്നു കാറിന്റെ ചില്ലുകൾ തകർന്നത്. തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചതിനാൽ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം ആണെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.
സ്ഫോടനം സംബന്ധിച്ചുളള വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിവരം കൈമാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചിരിക്കുകയാണ്.
