കൊവിഡ് 19: എട്ട് അടിവരെ ഉയരത്തില്‍ ബാരിക്കേഡുകള്‍, നോ എൻട്രി ബോർഡ്, കൊറോണയെ നേരിടാൻ ഹൈദരാബാദ്
കൊറോണ ഹോട്സ്പോട്ടുകളിലൊന്നായ മല്ലേപ്പള്ളിയിലും പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. ഇവിടെ ഉള്ളവർക്ക് പുറത്തേക്കും പോകാൻ അനുവാദമില്ല.
ഹൈദരാബാദ്: എട്ട് അടിവരെ ഉയരത്തില്‍ ബാരിക്കേഡുകള്‍ നിർമിച്ച് ഒരു പ്രദേശത്തെ ആകെ ഒറ്റപ്പെടുത്തി കൊവിഡ് പ്രതിരോധം. ഹൈദരാബാദിലാണ് സംഭവം. റോഡിന് കുറുകെ ബാരിക്കേഡുകള്‍ നിര്‍മിച്ചാണ് കൊവിഡ് ബാധിത പ്രദേശങ്ങളെ അധികൃതര്‍ ഒറ്റപ്പെടുത്തിയിരിക്കുന്നത്. ഇത് കൊവിഡ് ബാധിത മേഖല, പ്രവേശനമില്ല തുടങ്ങിയ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
കൊറോണ ഹോട്സ്പോട്ടുകളിലൊന്നായ മല്ലേപ്പള്ളിയിലും പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. ഇവിടെ ഉള്ളവർക്ക് പുറത്തേക്കും പോകാൻ അനുവാദമില്ല. നിരവധി കൊറോണ പോസിറ്റീവ് കേസുകള്ളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.
പ്രദേശത്തെ മുഴുവന്‍ അണുമുക്തമാക്കാനുള്ള പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ലോകേഷ് കുമാര്‍ പറയുന്നു. ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അധികാരികളെ ഉടന്‍ അറിയിക്കുമെന്നും ലോകേഷ് പറയുന്നു.
"ചില അസകൗര്യങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. എന്നാല്‍ മറ്റ് മാര്‍ഗമില്ല. മല്ലേപ്പള്ളിയില്‍ പ്രവേശനത്തിനുള്ള എല്ലാ പോയിന്റുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്" സിറ്റി പൊലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറയുന്നു. പോസിറ്റീവ് രോഗികളുള്ളതോ ക്വാറന്റൈന് നിര്ദേശിച്ചിരിക്കുന്നതോ ആയ വീടുകള്‍ പൂര്‍ണമായും അടച്ചിടാന്‍ ആവശ്യപ്പെടും. പാലും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ ഇത്തരം വീടുകളില്‍ എത്തിച്ചുകൊടുക്കുമെന്നും ലോകേഷ് കുമാര്‍ അറിയിച്ചു.