സ്മാർട്ട് ഫോണുകളിൽ ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തനക്ഷമമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. അന്വേഷണങ്ങൾക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭിക്കാനാണ് ഈ നീക്കമെങ്കിലും, ആപ്പിൾ, ഗൂഗിൾ, സാംസങ് കമ്പനികൾ സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടി.
ദില്ലി: സ്മാർട്ട് ഫോൺ കമ്പനികൾ സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അതേസമയം, സ്വകാര്യതാ ആശങ്കകൾ കാരണം ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ രാജ്യങ്ങൾ ഈ നീക്കത്തെ എതിർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സഞ്ചാർ സാഥി ആപ് എല്ലാ ഫോണുകളിലും ഡിഫോൾട്ടായി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. അന്വേഷണങ്ങൾക്കിടെ ടെലികോം കമ്പനികളോട് നിയമപരമായ ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ ഏജൻസികൾക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭിക്കുന്നില്ലെന്നിൽ കേന്ദ്ര സർക്കാർ ആശങ്കപ്പെടുന്നു. നിലവിലെ സംവിധാനത്തിൽ, നിരവധി മീറ്ററുകൾ അകലെയുള്ള ഏകദേശ ഏരിയ ലൊക്കേഷൻ മാത്രം നൽകാൻ കഴിയുന്ന സെല്ലുലാർ ടവർ ഡാറ്റ ഉപയോഗിക്കുന്നതിന് കമ്പനികൾക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
സാറ്റലൈറ്റ് സിഗ്നലുകളും സെല്ലുലാർ ഡാറ്റയും ഉപയോഗിക്കുന്ന A-GPS സാങ്കേതികവിദ്യ സജീവമാക്കാൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളോട് ഉത്തരവിട്ടാൽ മാത്രമേ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകാനാവൂവെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഭാരതി എയർടെലും കേന്ദ്ര സർക്കാറിനോട് വ്യക്തമാക്കിയിരുന്നു. അതായത്, ഉപയോക്താക്കൾക്ക് അവ പ്രവർത്തന രഹിതമാക്കാൻ അവസരം നൽകാതെ, സ്മാർട്ട്‌ഫോണുകളിൽ ലൊക്കേഷൻ സേവനങ്ങൾ എല്ലായ്പ്പോഴും സജീവമാക്കേണമെന്നാണ് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ, ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ലൊക്കേഷൻ എപ്പോഴും ഓണാക്കണമെന്ന നിർദേശത്തെ എതിർത്തുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉപകരണ തലത്തിലുള്ള സ്ഥാനം ട്രാക്ക് ചെയ്യുന്നതിനുള്ള നിർബന്ധിത നടപടി ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന ലോബിയിംഗ് ഗ്രൂപ്പായ ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ സർക്കാരിന് എഴുതിയ കത്തിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച ഈ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം ഉന്നത സ്മാർട്ട്‌ഫോൺ വ്യവസായ എക്സിക്യൂട്ടീവുകളുടെ യോഗം നിശ്ചയിച്ചിരുന്നെങ്കിലും അത് മാറ്റിവച്ചു. ഇന്ത്യയുടെ ഐടി, ആഭ്യന്തര മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ നടത്തിയില്ലെന്നും റോയിട്ടേഴ്‌സ് അറിയിച്ചു. ആപ്പിൾ, സാംസങ്, ഗൂഗിൾ, റിലയൻസ്, എയർടെൽ കമ്പനികളും പ്രതികരിച്ചില്ല. ഫോണിനെ എപ്പോഴും നിരീക്ഷണ ഉപകരണമായി ഉപയോഗിക്കാൻ സാധിക്കുമെന്ന അപകടമുണ്ടെന്ന് ബ്രിട്ടനിലെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഫോറൻസിക് വിദഗ്ദ്ധനായ ജുനാഡെ അലി പറഞ്ഞു.
