"ജീവിക്കാൻ വേറെ മാർഗമില്ല, സൗജന്യ റേഷനും കിട്ടുന്നില്ല"; ദില്ലിയിൽ സ്ത്രീകൾ ഭിക്ഷാടനത്തിലേക്ക്
കുട്ടികളുമായി ഭിക്ഷാടനത്തിനിറങ്ങളുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. സൗജന്യ റേഷന്‍ കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്.
ദില്ലി: ലോക്ഡൗണില്‍ പ്രതിസന്ധിയിലായ രാജ്യ തലസ്ഥാനത്തെ നിര്‍ധനസ്ത്രീകള്‍ ജീവിക്കാനായി ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. കുട്ടികളുമായി ഭിക്ഷാടനത്തിനിറങ്ങളുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. സൗജന്യ റേഷന്‍ കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്.
ചെറുജോലികള്‍ ചെയ്താണ് കല്യാണ്‍ പുരിയിലെ സഞ്ജു എന്ന വിധവ മക്കളെ പോറ്റിയത്. നാല്പത്തിയഞ്ച് ദിവസത്തെ ലോക്ഡൗണ്‍ ശരിക്കും തളർത്തി. കൈയ്യിലുണ്ടായിരുന്നത് തീര്‍ന്നതോടെ നാലു മക്കളെയുമെടുത്ത് തെരുവിലിറങ്ങി.
സീമയുടെ ഭര്‍ത്താവ് സൈക്കിള്‍ റിക്ഷയോടിച്ചാണ് കുടുംബം പോറ്റിയത്. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നാലുമക്കളുമായി സീമ ഭിക്ഷാടനത്തിനിറങ്ങി. മയൂര്‍ വിഹാര്‍ ഫേസ് 2 വിലെ വാണിജ്യ കേന്ദ്രത്തില്‍ മാത്രം ഇപ്പോള്‍ മുപ്പതിലേറെപ്പേര്‍ ഭിക്ഷയെടുത്ത് നിത്യവൃത്തി കഴിക്കുന്നു. ഗോള്‍മാര്‍ക്കറ്റുൾപ്പടെ ദില്ലിയിലെ പല കേന്ദ്രങ്ങളിലും ഈ കാഴ്ചയുണ്ട്. ലോക്ക്ഡൗൺ നേരിടാനുള്ള ആദ്യ സാമ്പത്തിക പാക്കേജ് പോലും എല്ലാവരിലും എത്തിയില്ലെന്നാണ് ഈ സ്ത്രീകളുടെ പ്രതികരണത്തിൽ വ്യക്തമാകുന്നത്.
വിശദമായ റിപ്പോർട്ട് കാണാം...