സമൂസ വാങ്ങാനായി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. കുറ്റം തെളിഞ്ഞാൽ പൈലറ്റിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ദില്ലി: ലോക്കോ പൈലറ്റ് സമൂസ വാങ്ങാൻ ട്രെയിൻ നിർത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യം വലിയ ചർച്ച ആയതിനു പിന്നാലെ ആണ് അന്വേഷണം. ലോക്കോ പൈലറ്റ് തെറ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും പശ്ചിമ റെയിൽവേ അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും അംബേദ്കർ നഗറിലേക്ക് പോയ ഡെമു ട്രെയിൻ ആണ് സമൂസ വാങ്ങാൻ നിർത്തിയത്
റെയിൽവേ ട്രാക്കിന് സമീപമുള്ള ഒരു കടയ്ക്ക് മുന്നിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതും ലോക്കോ പൈലറ്റ് കടയിൽ നിന്ന് സമൂസ വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. രംഗവാസ റോഡ് പരിസരത്ത് നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇൻഡോർ - മൗ ഡെമു ട്രെയിൻ പലപ്പോഴും ഇവിടെ മിനിറ്റുകളോളം നിർത്താറുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്നിറങ്ങി അടുത്തുള്ള കടയിൽ നിന്ന് സമൂസ വാങ്ങാറുണ്ടെന്നും ഇതിന് ശേഷമാണ് ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടാറുള്ളതെന്നും അവർ പറയുന്നു.
വൈറൽ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. തക്കതായ കാരണമോ സിഗ്നലോ ഇല്ലാതെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാബിൻ വിട്ടിറങ്ങുകയും ചെയ്തതായി തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
