കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ അധ്യാപകരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു കോടി കവിഞ്ഞു. രാജ്യത്താകെ 1.03 കോടി അധ്യാപകരുണ്ടെങ്കിലും, ഒരു ലക്ഷത്തിലധികം സ്കൂളുകൾ ഇപ്പോഴും ഒറ്റ അധ്യാപകരുമായാണ് പ്രവർത്തിക്കുന്നത്. അതേസമയം, അധ്യാപകരിൽ 54.9 ശതമാനവും സ്ത്രീകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് 2.0, പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്റ്റ്സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തുന്ന 'യുഡിസ് പ്ലസ്' അടക്കമുള്ള സർക്കാർ പോർട്ടലുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്താകെ 1.03 കോടി അധ്യാപകരാണുള്ളത്.
വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 24.72 കോടിയോളം കുട്ടികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുമായി ആകെ 14.67 ലക്ഷം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ നിലവാരവും പുരോഗതിയും വിലയിരുത്താൻ 70 സൂചകങ്ങൾ ഉൾപ്പെടുത്തിയ 1000 പോയിന്റ് പരിധിയുള്ള മൂല്യനിർണ്ണയ രീതിയാണ് മന്ത്രാലയം ഉപയോഗിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ലേണിംഗ്, കുട്ടികളുടെ സുരക്ഷിതത്വം, ഭരണപരമായ പ്രക്രിയകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ വിലയിരുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അധ്യാപകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെങ്കിലും രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷത്തിലധികം സ്കൂളുകൾ ഒരൊറ്റ അധ്യാപകൻ മാത്രമായി പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും സർക്കാർ റിപ്പോർട്ടിലുണ്ട്. അതേസമയം രാജ്യത്തെ സ്കൂളുകളിൽ പെൺകുട്ടികളുടെ എൻറോൾമെന്റ് നിരക്ക് മെച്ചപ്പെട്ടതായും അധ്യാപകരിൽ വനിതാ അധ്യാപകരുടെ പങ്കാളിത്തം 54.9 ശതമാനത്തിലെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


