ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിൽ വ്യക്തമാക്കി

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ പ്രകടനത്തിൽ സിപിഎം പിബിക്ക് നിരാശ. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും തോൽവിയെ കുറിച്ച് പഠിക്കാൻ നിർദേശം നൽകി. അതാത് കമ്മിറ്റികളിൽ നിന്നും റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും പിബിയുടെ വിലയിരുത്തൽ. 

Add Asianetnews as a Preferred SourcegooglePreferred

സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചു. ഈ മാസം അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് എന്തൊക്കെ തിരുത്തൽ വേണമെന്ന് ആലോചിക്കും. 

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം